ജോസഫിനെ പുറത്താക്കി, രാജിവെച്ചു
ജോസഫ് കോട്ടയത്ത് രാജി പ്രഖ്യാപിക്കുന്നതിനിടെത്തന്നെ, അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നതിനുള്ള ശുപാര്‍ശ മുഖ്യമന്ത്രി, ഗവര്‍ണര്‍ ആര്‍എസ് ഗവായിക്ക് എത്തിച്ചുകൊടുത്തിരുന്നു. ഇതിനിടെ നേരത്തെ എഴുതിത്തയ്യാറാക്കി തിരുവനന്തപുരത്തു വെച്ചിരുന്ന രാജിക്കത്ത്, ജോസഫിന്റെ ദൂതന്‍ മുഖ്യമന്ത്രിയുടെ കൈയിലെത്തിച്ചു. എന്നാല്‍, രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയില്ല. അങ്ങനെ രാജിവെക്കലും പുറത്താക്കലുമായി ജോസഫ് പൊതുമരാമത്ത് മന്ത്രിപദവിയില്‍നിന്നും താഴെയിറങ്ങി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ പുറത്താക്കുന്നത്
സിപിഎം നിര്‍ദേശ പ്രകാരമാണ് ജോസഫിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്കു കത്ത് നല്‍കിയത്. വടകരയിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുമായി ബന്ധപ്പെട്ടതിന് ശേഷം മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
'എന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന പിജെ ജോസഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്നു' എന്നു മാത്രമായിരുന്നു ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി എഴുതിയിരുന്നത്. പിജെ ജോസഫിനെ പുറത്താക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് ജോസഫ് കോട്ടയത്തുനിന്ന് വി.എസ്സിനെ വിളിച്ച് രാജിതീരുമാനം അറിയിച്ചത്.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നു 2006 സെപ്റ്റംബറില്‍ പി.ജെ. ജോസഫ് രാജിവച്ചിരുന്നു. തുടര്‍ന്നു 2009 ഓഗസ്റ്റ് 17ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് എട്ടു മാസവും 17 ദിവസവും പിന്നിടുമ്പോഴാണു മന്ത്രിസഭയില്‍ നിന്നു പുറത്താകുന്നത്.
ജോസഫ് മുന്നണി വിടുന്ന തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി പിളര്‍ന്നിരുന്നു,. ജോസഫ്വിരുദ്ധ വിഭാഗം സംസ്ഥാന നേതൃയോഗം ചേര്‍ന്നു പിസി തോമസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും വിട്ടുകൊടുക്കില്ലെന്നും പിസി തോമസ് വ്യക്തമാക്കി