യുഎസ് ദക്ഷിണകൊറിയ സൈനികാഭ്യാസം തുടങ്ങി
ദക്ഷിണ കൊറിയയുടെ യോന്‍പ്യോംഗ് ദ്വീപിലേക്ക് ഉത്തര കൊറിയ പീരങ്കിയാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം, മേഖലയിലെ പുതിയ സംഭവവികാസങ്ങളുമായി നാവികാഭ്യാസത്തിന് ബന്ധമില്ലെന്നും സംയുക്ത നാവികാഭ്യാസം നേരത്തേ നിശ്ചയിച്ചതാണെന്നുമാണ് ദക്ഷിണ കൊറിയയുടെ നിലപാട്.
ഷെല്ലാക്രമണം നടന്ന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന സൈനികാഭ്യാസം പ്രദേശത്തെ സംഘര്‍ഷാവസ്ഥയിലാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഏറ്റവും വലിയ ആണവ പടക്കപ്പലായ യു.എസ്.എസ് വാഷിംഗ്ടണ്‍ അടക്കം 10 കപ്പലുകളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
ഉത്തര ശകാറിയ ഷെല്ലാക്രമണം നടത്തിയയുടനാണ് ഈ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് തിരിച്ചത്. ആയിരക്കണക്കിനു സൈനികരും 75 പോര്‍വിമാനങ്ങളും യുഎസ്എസ് വാഷിംഗ്ടണിലുണ്ട്.
എന്നാല്‍ സംയുക്ത നാവികാഭ്യാസം തങ്ങളെ ലക്ഷ്യംവെച്ചുള്ളതാണന്നും എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ പരണിതഫലം പ്രവചിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. പ്രകോപനമുണ്ടായാല്‍ ഇനിയും ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.
ചൈനയും നാവികാഭ്യാസത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഷെല്ലാക്രമണം നേരിടാന്‍ ദക്ഷിണ കൊറിയ മനുഷ്യ കവചം തീര്‍ത്തീരുന്നുവെന്നും ഉത്തര കൊറിയ ആരോപിച്ചു. നാവികാഭ്യാസം നേരിടാന്‍ ദ്വീപില്‍ ഉത്തര കൊറിയ പീരങ്കി വിന്യസിച്ചിട്ടുണ്ട്.
1950-53 കാലത്തുണ്ടായ കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയും സംഘര്‍ഷഭരിതമായി സാഹചര്യം മേഖലയില്‍ ഉടലെടുക്കുന്നത്.