ജെപിസി വന്നാലും രാജിയില്ല: മന്‍മോഹന്‍
അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും താന്‍ അശക്തനായ ഒരു പ്രധാനമന്ത്രിയാണെന്ന് കരുതരുത്. ടുജി സ്‌പെക്ട്രം ഇടപാട് അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ ജെപിസി ഉള്‍പ്പെടെ ഏത് സമിതി അന്വേഷിക്കുന്നതിലും തനിക്ക് വിയോജിപ്പില്ല-പ്രധാനമന്ത്രി പറഞ്ഞുയ
ജുഡീഷ്യറിയിലാണെങ്കിലും രാഷ്ട്രീയരംഗത്തായാലും അഴിമതി അനുകൂലിക്കാനാകില്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരായ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. കേരളത്തില്‍ യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്് വിഴിഞ്ഞം തുറമുഖ ഉത്ഘാടനത്തിന് വന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ മന്‍മോഹന്‍ വ്യക്തമാക്കി.
സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ചില പരാതികള്‍ ഉയര്‍ന്ന സമയത്ത് 2007 നവംബര്‍ 2 ന് അന്നത്തെ ടെലികോം മന്ത്രി എ.രാജയ്ക്ക് ഇത് സംബന്ധിച്ച് ഞാന്‍ കത്തെഴുതിയിരുന്നു. സ്‌പെക്ട്രം അനുവദിക്കുന്നത് അടക്കമുള്ള ഇടപാടുകള്‍ സുതാര്യമായാണ് നടക്കുന്നതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും കാണിച്ച് രാജ എനിക്ക് കത്തെഴുതുകയാണ് ചെയ്തത്.
ട്രായ്, ടെലികോം കമ്മീഷന്‍ എന്നിവ ലേലത്തിന് എതിരായിരുന്നുവെന്ന് രാജ കത്തില്‍ സൂചിപ്പിച്ചിരുന്നു. തീരുമാനം ടെലികോം മന്ത്രാലയമാണ് എടുത്തത്- മന്‍മോഹന്‍ വിശദീകരിച്ചു.
ചില സംശയങ്ങള്‍ താന്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഡിഎംകെ ആവശ്യപ്പെട്ടതുപ്രകാരമാണ് രാജയെ വീണ്ടും മന്ത്രിയാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിക്ക് ചുറ്റും അഴിമതിക്കാരാണെന്ന് ആരോപണം ശരിവെക്കുന്നതല്ലേ ഈ സംഭവങ്ങളെന്ന ചോദ്യത്തിന് കൂട്ടുകക്ഷി ഭരണം നടക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ഒരാള്‍ക്ക് നിയന്ത്രിക്കാനാകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
പാര്‍ലമെന്റ് പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.