സൗമ്യ വധം: ബലാത്സംഗം നടന്നെന്ന് ഡോക്ടര്‍

സൗമ്യയെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. തനൂജയാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. എന്നാല്‍, ഇത് സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു. തീവണ്ടിയില്‍നിന്നുള്ള വീഴ്ചയില്‍ പറ്റിയ മുറിവുകളാണ് സൗമ്യയുടെ ദേഹത്തുണ്ടായിരുന്നതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാലിത് ഡോക്ടര്‍ തനൂജ നിഷേധിച്ചു.
ജനനേന്ദ്രിയത്തിന് ക്ഷതമേറ്റതായും രണ്ട് മുറിവുണ്ടായിരുന്നതായും കണ്ടു. രക്തം വാര്‍ന്നിരുന്നു. മുഖത്തും നെഞ്ചിലും നഖവും പല്ലും കൊണ്ടുള്ള മുറിവുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടും ഇതുശരിവെക്കുന്ന രേഖകളും കോടതിയെ കാണിച്ചു. സൗമ്യയെ പരിശോധിച്ചത് മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പമാണ്. സൗമ്യയുടെ വസ്ത്രങ്ങള്‍ ഡോക്ടര്‍ തിരിച്ചറിഞ്ഞു.
സംഭവദിവസം എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്ത ഷൊര്‍ണൂര്‍ സ്വദേശി കെ.പി.സന്തോഷിനെ രണ്ടാമതായി വിസ്തരിച്ചു. സന്തോഷ് ചാലക്കുടിയിലെ ജോലി സ്ഥലത്തുനിന്നും ഷൊര്‍ണൂരിലെ വീട്ടിലേക്ക് വരുന്നതിനിടെ പാസഞ്ചര്‍ ട്രെയിനില്‍ ഗോവിന്ദച്ചാമിയെ കണ്ടതായി കോടതിയിലും പറഞ്ഞു.
ചാലക്കുടിയില്‍ നിന്നാണ് ഗോവിന്ദച്ചാമി എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചറിന്റെ മൂന്നാം കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. ചാലക്കുടിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടശേഷം കമ്പാര്‍ട്ടുമെന്റില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന ഇയാള്‍ യാത്രക്കാരെ മാറിമാറി വീക്ഷിച്ചിരുന്നു. ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ വരെയാണ് ഗോവിന്ദച്ചാമി കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നതെന്നും സന്തോഷ് പറഞ്ഞു. എന്നാല്‍, സന്തോഷിന്റെ സീസണ്‍ ടിക്കറ്റോ മറ്റ് യാത്രാരേഖകളോ അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും അതിനാല്‍ ഇയാള്‍ ആ തീവണ്ടിയിലെ യാത്രക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
തിങ്കളാഴ്ച കോടതിയില്‍ എത്തിയ ഗോവിന്ദച്ചാമിയെ കുറ്റപത്രം ഒരിക്കല്‍കൂടി വായിച്ചുകേള്‍പ്പിച്ചു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ ഗോവിന്ദച്ചാമി കോടതിയെ ബോധിപ്പിച്ചു. കോടതിക്കു പുറത്ത് ഗോവിന്ദച്ചാമിക്കു മര്‍ദ്ദനമേറ്റ കാര്യവും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ഗോവിന്ദച്ചാമിക്കു വേണ്ട പോലീസ്‌സംരക്ഷണം കൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications