നിരോധിതമേഖലയില്‍ കടന്ന 13കാരനെ വെടിവച്ചുകൊന്നു
ചെന്നൈ: കരസേനാ ഓഫീസേഴ്‌സ് ക്വാര്‍ട്ടേര്‍സ് വളപ്പില്‍ കയറിയ 13കാരനെ വെടിവെച്ചുകൊന്നു. സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും സംഘര്‍ഷാവസ്ഥയും റോഡ് തടയലുമുണ്ടായി.
ഐലന്റ് ഗ്രൗണ്ടിലെ കരസേനാ ഓഫീസേഴ്‌സ് ക്വാട്ടേര്‍സിന്റെ നിരോധിതമേഖലയില്‍ ബദാം പറിയ്ക്കാനായി കയറിയ ദില്‍ഷനെയാണ് വെടിവെച്ചുകൊന്നത്. ദില്‍ഷനൊപ്പം ഉണ്ടായിരുന്ന മുന്ന് കുട്ടികള്‍ ഓടിരക്ഷപ്പെട്ടു.
സംഭവം അറിഞ്ഞതോടെ ഇന്ദിരാനഗറില്‍ താമസിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ഉല്‍പ്പെടെ നൂറുകണക്കിനാളുകള്‍ പാഞ്ഞെത്തി. ഇവര്‍ റോഡുകള്‍ ഉപരോധിക്കുകയും പോലീസിനുനേരെ കല്ലെറിയുകയും ചെയ്തു. ഇത് നഗരത്തില്‍ മുന്നിടങ്ങളില്‍ മണിക്കുറുകളോളം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
വൈകീട്ട് നാലുമണിയോടെ വെടിയേറ്റ ഉടനെ കുട്ടിയെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ ഫലിയ്ക്കാതെ ഏഴുമണിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. ദില്‍ഷന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സംസ്ഥാനസര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഐലന്റ് ഗ്രൗഡിന് സമീപവും മണ്‍ട്രോ സ്റ്റാച്യുവിന് മുന്നിലും ജനറല്‍ ആസ്പത്രിക്കു മുന്നിലും മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസിനുനേരെ കല്ലേറ് നടത്തി. കല്ലേറില്‍ ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. മരണവാര്‍ത്ത അറിഞ്ഞതോടെ ജനം വീണ്ടും രോഷാകുലരാവുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
വെടിവെപ്പിനെക്കുറിച്ച് ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചു. ദില്‍ഷനോടപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നുകുട്ടികളെയും സംഭവസ്ഥലത്തേക്ക് കൊണ്ടുവന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. കരസേനാ വളപ്പില്‍ നടന്ന സംഭവമായതിനാല്‍ ആര്‍മി ഓഫിസര്‍മാരുമായി കൂടിയാലോചിച്ച് അന്വേഷണം നടത്തുമെന്ന് ജോയന്റ് പോലീസ് കമ്മീഷണര്‍പറഞ്ഞു.
അതേസമയം കരസേനാ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ ആയുധധാരികളെ കാവല്‍ നിര്‍ത്തിയിട്ടില്ലെന്നും അതിനാല്‍ കുട്ടികള്‍ക്കുനേരെ വെടിവെച്ചത് ആരാണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബ്രിഗേഡിയര്‍ ശശിനായര്‍ പറഞ്ഞു.