മഹാനിധി; കേസില്‍ യുക്തിവാദികളും കക്ഷി ചേരുന്നു
എല്ലാ നിലവറകളും തുറക്കാനും നിധിയുടെ മൂല്യം നിശ്ചയിക്കാനും പരിശോധന വീഡിയോ റെക്കോഡ് ചെയ്യാനും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ അട്ടിമറിക്കാനാണ് ദേവപ്രശ്‌നത്തിലൂടെ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് സംഘടനാ പ്രസിഡന്റ് യു. കലാനാഥന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഈ ജ്യോതിഷികളുടെ വാദങ്ങള്‍ അംഗീകരിച്ചാല്‍ രാജ്യത്തെനിയമക്രമത്തില്‍ അനാവശ്യമായ കീഴ്‌വഴക്കമാണ് ഉണ്ടാവുക. മുമ്പ് നാലുപ്രാവശ്യം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നിരുന്നു. 1932, 2002, 2007, 2011 ജൂലായ് എന്നീ അവസരങ്ങളില്‍ നിലവറകള്‍ തുറന്നപ്പോഴൊന്നും ദേവപ്രശ്‌നം നടത്തിയിരുന്നില്ല. ദേവപ്രശ്നത്തില്‍ ബി നിലവറ തുറക്കുന്നവന്റെ വംശം മുടിയുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ നിലവറ തുറക്കാന്‍ സഹായിക്കാമെന്നാണ് യുക്തിവാദികള്‍ ഹര്‍ജിയില്‍ ബോധിപ്പിയ്ക്കുന്നത്.
ക്ഷേത്ര സമ്പത്തിന്റെ വിശദാംശങ്ങള്‍ മതിലകം രേഖകളിലുണ്ട്. ക്ഷേത്രത്തില്‍ കണ്ടെത്തിയ സമ്പത്ത് തിരുവിതാംകൂറില്‍ ന്യായമായും അന്യായമായും പിരിച്ചെടുത്ത കരം, നാടുവാഴികളില്‍ നിന്നു കൊള്ളയടിച്ച പണം, ടിപ്പു സുല്‍ത്താന്റെ ആക്രമണ കാലത്ത് മലബാറിലെ സമൂതിരി രാജ ഏല്‍പിച്ച അമൂല്യവസ്തുക്കള്‍ എന്നിവയാണ്. മനുഷ്യത്വരഹിതമായ രീതിയില്‍ തിരുവിതാംകൂറില്‍ കരം ചുമത്തിയിരുന്നു. താഴ്ന്ന ജാതിക്കാരോട് മുന്നൂറിലധികം കരങ്ങള്‍ ഈടാക്കിയിരുന്നതായും രേഖകളുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.
നിധിശേഖരത്തിലെ ഭക്തരുടെ നേര്‍ച്ചകള്‍ ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കും തിരുവിതാംകൂര്‍ രാജാവിന്റെ നേര്‍ച്ചകള്‍ പൊതുജനക്ഷേമത്തിനും വിനിയോഗിക്കണമെന്ന് ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. ശേഖരത്തിലെ 90 ശതമാനവും പൊതുജനങ്ങളുടെ പണമാണ്. പത്തുശതമാനമേ ക്ഷേത്രത്തിന്റെ സ്വത്തുള്ളൂ. 90 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനം പുരാവസ്തു പ്രദര്‍ശനത്തിനും സംരക്ഷണത്തിനും വിനിയോഗിക്കണം. 85 ശതമാനം പൊതുജനങ്ങളുടെ ആരോഗ്യവിദ്യാഭ്യാസപരമായ ക്ഷേമത്തിന് ചെലവഴിക്കണം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ത്തന്നെ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേക സംവിധാനം രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നിലവറകള്‍ തുറക്കരുതെന്നും അമൂല്യവസ്തുക്കളുടെ രേഖകളുണ്ടാക്കരുതെന്നും വിഡിയോ ചിത്രീകരണം പാടില്ലെന്നും ദേവപ്രശ്‌നത്തില്‍ കണ്ടതായി പറയുന്നത് നേരത്തെ നടന്ന കളവുകള്‍ മറച്ചുവയ്ക്കാന്‍കൂടി ഉദ്ദേശിച്ചാവാമെന്നും യുക്തിവാദസംഘം ആരോപിയ്ക്കുന്നു.