പീഡനത്തിനിരയായ ആറാം ക്ലാസുകാരിയെ പുറത്താക്കി
ദില്ലി: ഹരിയാനയിലെ ഫത്തേഹാബാദില്‍ ബലാത്സംഗത്തിന് ഇരയായ ആറാംക്ലാസുകാരിയെയും രണ്ട് സഹോദരിമാരെയും സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് പുറത്താക്കി. സ്‌കൂള്‍ പ്രിന്‍സിപ്പലും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പുറത്താക്കിയത്. കേസിലെ പ്രതി അറസ്റ്റിലായതിന് പിന്നാലെയാണ് പുറത്താക്കല്‍.
സ്‌കൂളിന് പുറത്ത് കച്ചവടം നടത്തുന്ന അറുപത്തിരണ്ടുകാരനാണ് കഴിഞ്ഞ നാലുമാസമായി പതിമൂന്ന് വയസ്സുകാരിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അച്ഛനോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴക്കച്ചവടക്കാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
അതേസമയം പീഡിപ്പിയ്ക്കപ്പെട്ട കുട്ടിയും സഹോദരിമാരും സ്വന്തം ഇഷ്ടപ്രകാരമാണ് സ്‌കൂളില്‍ നിന്നും പോയതെന്ന നിലപാടിലാണ് അധികൃതര്‍. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടികളെ പുറത്താക്കുകയായിരുന്നുവെന്ന് കുട്ടികളുടെ അച്ഛന്‍ പറഞ്ഞു.
ഹരിയാനയില്‍ ഒരുമാസത്തിനകം നടക്കുന്ന ബലാത്സംഗപരമ്പരയില്‍ ഏറ്റവും അവസാനത്തേതാണിത്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരുമാണ് വ്യാപകമായി പീഡനത്തിന് ഇരയാകുന്നത്. ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
തൊണ്ണൂറ് ശതമാനം ബലാത്സംഗങ്ങളും പെണ്‍കുട്ടികളുടെ സമ്മതപ്രകാരമാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവായ ധരംബീര്‍ ഗോയത് അഭിപ്രായപ്പെട്ടത് വന്‍ വിവാദമായിരുന്നു.












Click it and Unblock the Notifications