ജമാഅത്തെ നേതാവിന് വധശിക്ഷ, ബംഗ്ലാദേശില്‍ 52 മരണം
ധാക്ക: വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ അക്രമം. 1971ലെ വിമോചനയുദ്ധത്തില്‍ പാകിസ്താനെ സഹായിച്ചതടക്കം എട്ട് കുറ്റങ്ങള്‍ക്ക് സംഘടനയുടെ വൈസ്പ്രസിഡന്റ് ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെയാണ് വധശിക്ഷക്ക് വിധിച്ചത്.
വിധിക്കെതിരെ പ്രതിഷേധവുമായി ജമാഅത്ത് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പ്രവര്‍ത്തകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
17 പേര്‍ വെടിവെപ്പിലാണ് മരിച്ചത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഇതിനിടെ വിധിയെ അനുകൂലിച്ചും പ്രതികള്‍ക്ക് കനത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും തലസ്ഥാനമായ ധാക്കയിലെ ഷഹ്ബാങ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു.

കൊലപാതകം, ബലാത്സംഗം, ബലംപ്രയോഗിച്ചുള്ള മതംമാറ്റം തുടങ്ങിയ എട്ടു കുറ്റങ്ങളാണ് ദെല്‍വാര്‍ ഹുസൈനെ ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടര്‍ സയിദ് ഹൈദര്‍ അലി പറഞ്ഞു. ഈ കേസില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവു കൂടിയാണ് ദെല്‍വാര്‍ ഹുസൈന്‍. മറ്റുരണ്ട് നേതാക്കളായ അബുല്‍കലാം ആസാദിനെ വധശിക്ഷയ്ക്കും അബ്ദുള്‍ഖാദര്‍ മൊല്ലയെ ജീവപര്യന്തം തടവിനും നേരത്തേ ശിക്ഷ വിധിച്ചിരുന്നു.
1971ലെ വിമോചന യുദ്ധത്തില്‍ 30ലക്ഷം ആളകള്‍ മരിക്കുകയും 200,000 സ്ത്രീകള്‍ ബലാത്ക്കാരത്തിന് ഇരയാവുകയും ചെയ്തതായി കണക്കുകള്‍ പറയുന്നു. വിമോചനയുദ്ധത്തില്‍ രാജ്യത്തിനെതിരെ നില്‍ക്കുകയും പീഡനങ്ങള്‍ക്ക് നേതൃത്വംനല്‍കുകയും ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ വിചാരണചെയ്യാന്‍ 2010ല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് പ്രത്യേക ട്രിബ്യൂണലിന് രൂപം കൊടുത്തത്.
ഇത്തരം സംഘടനകളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതിയിന്മേല്‍ ഇവ നിരോധിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന ബില്‍ ബംഗ്ലാദേശില്‍ കഴിഞ്ഞദിവസം പാസാക്കിയിരുന്നു. ഇതോടെ ജമാഅത്തെ ഇസ്‌ലാമി നിരോധന ഭീഷണിയിലുമാണ്.












Click it and Unblock the Notifications