കണ്ണൂര്‍ വിമാനത്താവളം 2015 ല്‍ പൂര്‍ത്തിയാക്കും
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2015 ല്‍ പൂര്‍ത്തികരിയ്ക്കുമെന്ന് സര്‍ക്കാര്‍. പദ്ധതിയുടെ നടത്തിപ്പിനായുള്ള ലേലത്തില്‍ ഏഴ് കമ്പനികള്‍ യോഗ്യത നേടിയിട്ടുണ്ട്. 2,000 ഏക്കറില്‍ 1,700 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. മറ്റ് ലേല നടപടികള്‍ കൂടി പൂര്‍ത്തിയാക്കി കന്പനികളുടെ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് ഷിപ്പിംഗ് ആന്റ് എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കമ്പനികളെ 2013 സെപ്റ്റംബറോട് കൂടി തന്നെ തീരുമാനിയ്ക്കും. ഒക്ടോബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. 2015 ഡിസംബറില്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കാനാണ് ഉദ്ദേശമെന്നും കെ ബാബു പറഞ്ഞു
കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് നിലവിലുള്ള വിമാനത്താവളങ്ങള്‍. മുന്‍ മുഖ്യ മന്ത്രിയും സിപിഎം നേതാവുമായ ഇ കെ നയനാരാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തത്. 2010 ല്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (KIAL) ആണ് പദ്ധതിയുടെ മേല്‍നോട്ടക്കാര്‍.സര്‍ക്കാരിന് 26 ശതമാനം ഓഹരിയും 23 ശതമാനം കേന്ദ്ര കേരള പൊതുമേഖല യൂണിറ്റുകളുടെ ഓഹരിയും. രണ്ട് ശതമാനം ഇന്‍കെല്ലും ബാക്കി 49 ശതമാനം സ്വകാര്യ മേഖലയ്ക്കുമായാണ് വിമാനത്താവളത്തിന്റെ ഓഹരികള്‍ മാറ്റി വച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ 10 ഏക്കര്‍ ഭൂമി പ്രതിരോധമന്ത്രലയത്തിന് വേണ്ടി മാറ്റി വച്ചിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കണ്ണൂര്‍ വിമാനത്താവളം നിലവില്‍ വരുന്നതോട് കൂടി യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടും.