രാജകുമാരിമാര്‍ക്ക് 20000കോടിയുടെ പാരമ്പര്യ സ്വത്ത്
ചാണ്ഡിഗഡ്:ഫരീദ് കോട്ട് മഹാരാജാവായിരുന്ന ഹരീന്ദര്‍ സിങിന്റെ സ്വത്ത് വകകള്‍ ജീവിച്ചിരിക്കുന്ന രണ്ട് പെണ്‍മക്കള്‍ക്ക് കൊടുക്കാന്‍ കോടതി ഉത്തരവായി. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ഇവര്‍ക്ക് പാരമ്പര്യ സ്വത്ത് ലഭിച്ചത്. രാജാവിന്‍റെ മരണ ശേഷം ഒരു ട്രസ്റ്റിന്‍റെ കയ്യിലായിരുന്നു രാജകുടുംബത്തിന്‍റെ സ്വത്ത് വകകള്‍ മുഴുവന്‍.
32 വര്‍ഷം പഴക്കമുള്ള വില്‍പത്രം കെട്ടിച്ചമച്ചതാണെന്നും നിയമ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി. രാജകുമാരിമാര്‍ക്ക് ഏതാണ്ട് ഇരുപതിനായിരംകോടി രൂപയുടെ സ്വത്താണ് ലഭിക്കുക.
ദില്ലിയിലെ കോപ്പര്‍നികസ് മാര്‍ഗിലെ ഫരീദ്‌കോട് ഹൗസ്, ഫരീദ് കോട്ടിലെ രാജകീയമായ കോട്ട, ചാണ്ഡിഗഡിലെ മണി മജ്രയിലുള്ള മറ്റൊരു കോട്ട, റോള്‍സ് റോയ്‌സ് ഉള്‍പ്പെടെയുള്ള വിന്റേജ് കാറുകള്‍, 200 ഏക്കറോളം വരുന്ന ഫരീദ്‌കോട്ടിലെ എയ്‌റോഡ്രോം, ഹൈദരാബാദിലേയും ദില്ലിയിലേയും മറ്റ് സ്വകാര്യ സ്വത്തുകള്‍, മുംബൈയിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിലും മറ്റുമായുള്ള 1000 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നവിയെല്ലാം ഇനി ഈ രാജകീയ സഹോദരിമാര്‍ക്കുള്ളതാണ്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ളവര്‍ ഇതിനെല്ലാം കൂടി 20000 കോടി രൂപ മൂല്യം വരുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാരാജാവിന് കൈവശം വക്കാന്‍ അനുവദിച്ച സ്വത്താണ് ഇതെല്ലാം.
സ്വത്തിന് വേണ്ടിയുള്ള നിയമ യുദ്ധം തുടങ്ങുന്നത് 1992 ല്‍ ആണ്. മുന്‍ രാജാവിന്റെ മകള്‍ അമൃത് കൗര്‍ ആണ് ചാണ്ഡിഗഡിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 1981 ല്‍ മഹാരാജാവ് തയ്യാറാക്കിയ വില്‍പത്രം വ്യാജമാണെന്ന് കോടതി കണ്ടെത്തി. അമൃത് കൗറിനും കൊല്‍ക്കത്തയിലുള്ള അവരുടെ സഹോദരി ദീപിന്ദര്‍ കൗറിനും അവകാശപ്പെട്ടതാണ് സ്വത്തെന്നും കോടതി വിധിച്ചു. അമൃതിനും ദീപിന്ദറിനും ഒരു സഹോദരി കൂടി ഉണ്ടായിരുന്നു, മഹീപിന്ദര്‍ കൗര്‍. അവിവാഹിതയായ മഹീപിന്ദര്‍ കൗര്‍ 2001 ല്‍ ഷിംലയില്‍വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.
മുന്‍ മഹാരാജാവ് ഹരീന്ദര്‍ സിങിന് ഒരു മകന്‍ കൂടി ഉണ്ടായിരുന്നു. ഹര്‍മൊഹീന്ദര്‍ സിങ്. 1981 ല്‍ ഒരു വാഹനാപകടത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. അതിന് ശേഷം രാജാവ് വിഷാദ രോഗിയായി. തുടര്‍ന്ന് 1989 ല്‍ രാജാവ് മരിക്കുകയും സ്വത്ത് മുഴുവന്‍ ഒരു ട്രസ്റ്റ് കൈവശപ്പെടുത്തുകയും ആയിരുന്നു. വിഷാദ രോഗിയായിരുന്ന തന്റെ പിതാവിനെക്കൊണ്ട് ട്രസ്റ്റ് അംഗങ്ങള്‍ നിര്‍ബന്ധിച്ച് വില്‍പത്രം എഴുതിച്ചതാണെന്ന് അമൃത് കൗര്‍ വാദിച്ചു.