ഹാൾമാർക്ക് മുദ്രയുടെ പേരിൽ തട്ടിപ്പ്: ജ്വല്ലറി ഉടമയെ തപ്പി പോലീസ്, ഉടമയ്ക്കെതിരെ പതിനാറോളം പരാതികൾ
ആറാട്ടുപുഴ: ഹാൾമാർക്ക് മുദ്ര പതിപ്പിച്ച് നൽകാമെന്ന് വാഗ്ധാനം നൽകി ആളുകളിൽ നിന്ന് സ്വർണ്ണം വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജ്വല്ലറി ഉടമയ്ക്കെതിരെ കൂടുതൽ പരാതികൾ. പതിനാറോളം പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ഇതോടെ വിവിധ പരാതികളിലായി 60 പവനോളം സ്വർണ്ണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നതെന്നാണ് പോലീസ് നൽകുന്ന കണക്ക്. സംഭവവുമായി ബന്ധപ്പെട്ട് മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമയായ ഉണ്ണിക്കൃഷ്ണന് എതിരെ പോലീസ് ഇതിനകം തന്നെ കേസെടുത്തിട്ടുണ്ട്.
നേരത്തെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയിട്ടുള്ള സ്വർണ്ണം വാങ്ങിയ ആളുകളെ അങ്ങോട്ട് വിളിച്ച ശേഷം വാങ്ങിയ സ്വർണ്ണത്തിൽ ഹാൾമാർക്ക് മുദ്രകൾ ഇല്ലെന്നും ഹാൾമാർക്ക് ചെയ്ത് നൽകാമെന്നും പറഞ്ഞുകൊണ്ടാണ് ഇയാൾ പലരിൽ നിന്നും സ്വർണ്ണം വാങ്ങിയിരുന്നത്. എന്നാൽ നൽകിയ സ്വർണ്ണം തിരികെ ലഭിക്കാതായതോടെയാണ് പരാതിയുമായി പലരും പോലീസിനെ സമീപിക്കുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ജ്വല്ലറി തുറക്കാതിരുന്നതും സംശയത്തിനിടയാക്കിയിരുന്നു. രണ്ട് മാസം മുമ്പ് ഇത്തരത്തിൽ സ്വർണ്ണം നൽകിയ വ്യക്തിയാണ് ആദ്യം പോലീസിനെ പരാതിയുമായി സമീപിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

കൂടാതെ മുൻകൂറായി പണം നൽകി സ്വർണ്ണത്തിന് ബുക്ക് ചെയ്തവരും തട്ടിപ്പിനിരയായിട്ടുണ്ട്. ജ്വല്ലറി ഉടമയായ ഉണ്ണിക്കൃഷ്ണൻ നിലവിൽ ഒളിവിൽപ്പോയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്. മുതുകുളത്ത് വച്ചാണ് അവസാനമായി ഫോൺ ഉപയോഗിച്ചിട്ടുള്ളതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടയിൽ ജോലി ചെയ്തിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇയാളുടെ ഫോണിലേക്ക് അടുത്ത ദിവസങ്ങളിൽ വന്ന ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അതേ സമയം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ പരാതിക്കാരുടെ പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള സൂചനയുണ്ടെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications