'ദയവുചെയ്ത് എന്നെയോർത്ത് ആരും ദുഖിക്കണ്ട'; അതിനായാരും സമയം കളയേണ്ടെന്ന് എഎം ആരിഫ്
ആലപ്പുഴ: കേരളത്തിലെ സിപിഎമ്മിന്റെ ഏക എംപിയായ എഎം ആരിഫിനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടി തന്നോട് എന്തോ മഹാപരാധം ചെയ്ത മട്ടിലാണ് ഇതേക്കുറിച്ചുളള വാർത്തകളെന്നും താൻ പൂർണ സംതൃപ്തനാണെന്നുമാണ് എഎം ആരിഫിന്റെ പ്രതികരണം. എന്നും മികച്ച അവസരങ്ങളാണ് തനിക്ക് പാർട്ടി നൽകിയിട്ടുളളതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഎം ആരിഫ് വ്യക്തമാക്കി.
എഎം ആരിഫിന്റെ പ്രതികരണം വായിക്കാം: '' സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ എന്നെ പുതിയ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല എന്ന നിലയിൽ വലിയ തലക്കെട്ടുകളോടെ വാർത്തകൾ കൊടുത്തത് കണ്ടു.. പാർട്ടി എന്നോട് എന്തോ മഹാപരാധം ചെയ്ത മട്ടിലാണ് ഈ വാർത്തകൾ. യഥാർത്ഥത്തിൽ സംഘടനാപരമായി എന്നേക്കാൾ കഴിവും പ്രാപ്തിയും ഉള്ളവരെത്തന്നെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ അംഗങ്ങളായി ഞങ്ങൾ ഐക്യകണ്ഠമായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇവരുടെയൊക്കെ മേൽനോട്ടത്തിൽ നടത്തിയ സംഘടനാ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് എനിക്ക് മൂന്നു തവണ എംഎൽഎ ആയും, ഒരു തവണ എംപിയായും മത്സരിച്ചു ജയിക്കാൻ കഴിഞ്ഞത്. എന്നെ പാർട്ടി മുഖ്യമായും ഏൽപ്പിച്ച ചുമതലകൾ പാർലമെമെന്ററി രംഗത്താണ് .അവിടെ പാർട്ടി എനിക്ക് എന്നും മികച്ച അവസരങ്ങളാണ് നൽകിയിട്ടുള്ളത്. ആ രംഗത്ത് പാർട്ടിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിച്ചു പോകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളതും. അത് പരമാവധി ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട് .ഇതിൽ പാർട്ടി ആണ് ടീം ക്യാപ്ടൻ ..ആര് ഗോളി നിൽക്കണം ..ആര് ഫോർവേഡ് ആകണം ആര് പ്രതിരോധമൊരുക്കണം എന്നൊക്കെ പാർട്ടി ചർച്ചയിലൂടെയാണ് തീരുമാനിക്കുന്നത് .
അങ്ങനൊയൊരു ടീമിന്റെ വിജയമാണ് സംസ്ഥാനത്ത് നിയമ സഭ തിരഞ്ഞെടുപ്പിൽ 99 സീറ്റിലെ ഉജ്ജ്വല വിജയം നേടിത്തന്നത്. .ആറു കേന്ദ്ര അന്വേഷണ ഏജൻസികളും ,പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചൊറ്റ ടീമായി പരസ്പരം സഹായിച്ചു ശ്രമിച്ചിട്ടും പരാജയപെട്ടത് അതുകൊണ്ടാണ്. കഴിഞ്ഞ 26 വർഷമായി ഞാൻ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ് .ആ നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ പരമാവധി ചെയ്യുന്നുണ്ട് . അത് പാർട്ടിക്കും ബോധ്യമുണ്ട്. അതിൽ യാതൊരു വിമർശനവും ഉന്നയിക്കപ്പെട്ടിട്ടില്ല .എന്നെ പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കുന്നു ഇനിയും ആ കടമ പരമാവധി ഭംഗിയായി പാർട്ടിയുടെ രാഷ്ട്രീയ നയങ്ങൾക്കും സംഘടനാ കാഴ്ചപ്പാടുകൾക്കും അനുസരിച്ചു് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും ..ദയവുചെയ്ത് എന്നെയോർത്ത് ആരും ദുഖിക്കണ്ട .അതിനായാരും സമയം കളയണ്ട ..ഞാൻ പൂർണ്ണ തൃപ്തനാണ് എന്ന വിവരം സന്തോഷപൂർവ്വം മാധ്യമങ്ങളെ അറിയിച്ചുകൊള്ളുന്നു.. ''