തീർഥാടനത്തിനെത്തുന്നവർക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പിന്റെ 'ലക്ഷ്യ' ജലയാത്ര
ആലപ്പുഴ: പള്ളികളിൽ തീർഥാടനത്തിന് എത്തുന്നവർക്കായി കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പിന്റെ പ്രത്യേക സർവീസ്. ജില്ലയിൽ അർത്തുങ്കൽ കഴിഞ്ഞാൽ ഏറ്റവും അധികം തീർത്ഥാടകരെത്തുന്ന പുരാതനവും ചരിത്ര പ്രസിദ്ധവുമായ പള്ളിയാണ് എടത്വയിലെ ആറ്റുതീരത്തുള്ള എടത്വാപള്ളി. വിശുദ്ധ ഗീവർഗീസിനെ കണ്ടു വണങ്ങി മടങ്ങുന്നതിന് ഒപ്പം കുട്ടനാടിന്റെ സൗന്ദര്യം യാത്രയിലുടനീളം കാണാൻ സാധിക്കുന്ന വിധമാണ് ജലഗതാഗത വകുപ്പ് ജലയാത്ര ഒരുക്കിയിരിക്കുന്നത്.
എടത്വാ പളളിക്ക് പുറമേ കൈനകരിയിലും പുളിങ്കുന്നും തായങ്കരിയിലുമുള്ള വിവിധ പള്ളികളിലും തീർത്ഥാടനത്തിന് എത്തുന്നവരെ ലക്ഷ്യംവച്ചാണ് ജലഗതാഗത വകുപ്പിന്റെ തീരുമാനം. സ്ഥിരം ബോട്ടുകൾക്കു പുറമേ 'ലക്ഷ്യ' എന്ന ബോട്ടാണ് ഇതിനായി പ്രത്യേകം എത്തിച്ചിട്ടുള്ളത്. വിവിധ പള്ളികളിൽ ബോട്ട് ചെല്ലുന്ന വിധത്തിൽ ആണ് ക്രമീകരണം.
അത്യാധുനിക സൗകര്യം ഉള്ള ബോട്ട് ആണിതെന്നതും പ്രത്യേകതയാണ്. ആഡംബര സൗകര്യമുള്ള ബോട്ടുകളാണെങ്കിലും സാധാരണ ബോട്ട് സർവീസിന്റെ തുച്ഛമായ തുക മാത്രമാണ് നിരക്കായി ഈടാക്കുന്നത്.

സുരക്ഷയുടെ ഭാഗമായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ള ജല ആംബുലൻസും എത്തിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടർ, പ്രഥമ ചികിത്സ എന്നിവയെല്ലാം ഇതിൽ ഉണ്ട്. പള്ളികളിലെ തീർത്ഥാടനം പ്രമാണിച്ച് അടുത്ത ഒരാഴ്ച എടത്വ നെടുമുടി, ചമ്പക്കുളം റൂട്ടിൽ കൂടുതൽ സർവീസുകളും ഏർപ്പെടുത്തിയതായും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. ആലപ്പുഴയിലെ ജലഗതാഗതത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി- 9400050336.












Click it and Unblock the Notifications