ശ്രീ മഹേഷ് കൊല്ലാന്‍ പദ്ധതിയിട്ടവരില്‍ പൊലീസുകാരിയും, ഭാര്യയുടെ മരണത്തിലും ദുരൂഹത, പരാതി
ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശ്രീ മഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ സഹോദരന്‍ രംഗത്ത്. സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീ മഹേഷിന്റെ പീഡനത്തെ തുടര്‍ന്നാണെന്നും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും സഹോദരന്‍ വിഷ്ണു പറഞ്ഞു.
'വിദ്യയെ ശാരീരികമായും മാനസികമായും ശ്രീ മഹേഷ് ഉപദ്രവിച്ചിരുന്നു. ഇയാള്‍ക്കെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു'- വിഷ്ണു പറഞ്ഞു. അതേസമയം, നക്ഷത്രയെ ശ്രീ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ പ്രതി നക്ഷത്ര അടക്കം മൂന്ന് പേരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

മകള്‍ നക്ഷത്ര, അമ്മ സുനന്ദ, ശ്രീ മഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. വ്യാഴാഴ്ച അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതില്‍ നിന്നാണ് ശ്രീ മഹേഷില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇതോടെയാണ് കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
വൈരാഗ്യത്തിന്റ പേരിലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നത്. നേരത്തെ ശ്രീ മഹേഷുമായുള്ള വിവാഹത്തില്‍ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീ മഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു വിവാഹത്തില്‍ നിന്നും പിന്മാറിയത്. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയത് മകൻ കാരണമാണെന്ന് അമ്മയും ശ്രീ മഹേഷിനെ കുറ്റപ്പെടുത്തിയിരുന്നു.
ഇതൊക്കെ മഹേഷിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഓണ്‍ലൈനില്‍ ഒരു മഴു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയില്‍ നിന്ന് പ്രത്യേകമായി ഒരു മഴു നിര്‍മ്മിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പില്‍ കട്ടിലിനടിയില്‍ നിന്ന് പൊലീസ് മഴു കണ്ടെടുത്തിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് പിതാവ് ശ്രീ മഹേഷ് നക്ഷത്രയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്. മഴു ഉപയോഗിച്ച് ആറ് വയസുകാരിയുടെ കഴുത്തിനാണ് വെട്ടിയത്. വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും വെട്ടിപരിക്കേല്‍പ്പിച്ചു. കൈക്ക് വെട്ടേറ്റ സുനന്ദ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ ആക്രമിക്കാനും ശ്രമമുണ്ടായി. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ശ്രീ മഹേഷിനെ കീഴ്പ്പെടുത്തിയത്. മുന്‍ സൈനികനായ അച്ഛന്റെയും റിട്ട. നഴ്സിംഗ് സൂപ്രണ്ടായ അമ്മയുടെയും പെന്‍ഷന്‍ തുകയാണ് മഹേഷിന്റെ വരുമാന മാര്‍ഗം.












Click it and Unblock the Notifications