രാജ്യത്ത് പാചക വാതക വില കുറഞ്ഞു: സിലിണ്ടറിന് 809 രൂപയിലേക്ക്, ഇന്ധനവിലയിലും ആശ്വാസം
ദില്ലി: തുടർച്ചയായി വില വർധിക്കുന്നതിനിടെ രാജ്യത്ത് ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് ഇപ്പോൾ കുറഞ്ഞിട്ടുള്ളത്. കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വിവരം അറിയിച്ചത്.
മാർച്ച് ഒന്നിനാണ് ഏറ്റവും ഒടുവിൽ ഗ്യാസ് സിലിണ്ടറിന് വില വർധിപ്പിക്കുന്നത്. അന്ന് സിലിണ്ടറിന് 25 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 25 രൂപ വർധിപ്പിച്ചതോടെ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയിൽ 826 രൂപയിലെത്തിയിരുന്നു. മാർച്ചിന് പുറമേ ഫെബ്രുവരിയിൽ തന്നെ മൂന്ന് തവണയാണ് പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. മാർച്ച് ആദ്യം സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചതിന് പുറമേ ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വർധിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ പെട്രോൾ- ഡീസൽ വിലയും കുറച്ചിരുന്നു.

മാർച്ച് 30ന് പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചിരുന്നു. ഇത്തരത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി കുറഞ്ഞിട്ടുണ്ട്. നേരത്തേ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ചതോടെ രാജസ്ഥാനിലെ ചില നഗരങ്ങളിൽ ഇന്ധനവില നൂറ് കടക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. യൂറോപ്പിലും ഏഷ്യയിലും ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവില കുറച്ചിട്ടുള്ളത്.












Click it and Unblock the Notifications