ലുലു ഗ്രൂപ്പിന് നിർണ്ണായക പങ്ക്: ഉത്തർപ്രദേശുമായുള്ള ഇടപാട് ശക്തമാക്കാന്‍ യുഎഇ: കൂടിക്കാഴ്ച നടന്നു
ഉത്തർപ്രദേശും യു എ ഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചയ്ക്ക് വേദിയായി ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഊന്നൽ നൽകികൊണ്ടുള്ള ചർച്ചയാണ് ഇരുകക്ഷികളും തമ്മില്‍ നടന്നതെന്നാണ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അമിത് സിംഗ്, യു പി എൻ ഇ ഡി എ ഡയറക്ടർ അനുപം ശുക്ല, യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി എന്നിവർ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എം എ യൂസഫലിയും നിർണായ പങ്കുവഹിച്ചു. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം വഴി കാർഷിക രംഗത്ത് അടക്കം ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.

ഉത്തർപ്രദേശില്‍ നിന്നും വലിയ തോതില്‍ പഴവർഗ്ഗങ്ങളും ധാന്യങ്ങളും യു എ ഇ ഉള്‍പ്പെടേയുള്ള അറബ് രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നീക്കം ലുലു ഗ്രൂപ്പിന് നേരത്തെ തന്നെയുണ്ട്. ഇതിനായി നോയിഡയില്‍ വന്‍ കോള്‍ഡ് സ്റ്റോറേജും ഗ്രൂപ്പ് നിർമ്മിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യു പി ഉള്‍പ്പെടെ ഇന്ത്യയിലെ കാർഷിക ഉത്പന്ന സംഭരണ മേഖലയില്‍ 15000 കോടിയുടെ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്.
ഉത്തർപ്രദേശിൽ നിന്ന് കൂടുതൽ ധാന്യങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യാൻ യു എ ഇ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് വഴിയാരിക്കും ഈ ഇറക്കുമതിയില്‍ വലിയൊരു ഭാഗവും എന്നതില്‍ സശയമില്ല. പടിഞ്ഞാറൻ യുപിയിൽ സ്ഥിതി ചെയ്യുന്ന ജെവാർ എയർപോർട്ടും കയറ്റുമതിക്കായി ഉപയോഗപ്പെടുത്തിയേക്കും. ഇതുലൂടെയെല്ലാം ഇന്ത്യയും യു എ ഇയും തമ്മിലുള്ള കാർഷിക വ്യാപാരം കൂടുതൽ ശക്തമാകും.
ദാവോസില്‍ നടന്ന ചർച്ചയുടെ മറ്റൊരു പ്രധാന ഭാഗം ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്ക് നൈപുണ്യ സർട്ടിഫിക്കറ്റ് (skill certificate) നല്‍കുന്നത് ചുറ്റിപ്പറ്റിയാണ്. യുപിയിലെ വലിയൊരു വിഭാഗം ജോലിക്കായി ആശ്രയിക്കുന്ന രാജ്യമാണ് യു എ ഇ. എന്നാല്‍ നൈപുണ്യ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാലതാമസം കാരണം ഉത്തർപ്രദേശിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് പരിശീലനത്തിന് ശേഷം ജോലിക്കായി യു എ ഇയിൽ മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടതായ അവസ്ഥയുണ്ട്. ഇതിന് പരിഹാരം വേണമെന്ന് യു പി സർക്കാർ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഈ പ്രശ്നം പരിഹരിക്കുന്നതിനും യു എ ഇയുടെ വൈവിധ്യമാർന്ന വ്യവസായ മേഖലകളില്‍ യോഗ്യതയുള്ള തൊഴിലാളികളുടെ ആവശ്യം നിറവേറ്റുന്നതിന് ഉത്തർപ്രദേശിൽ ആഭ്യന്തര നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് യു എ ഇ പദ്ധതിയിടുന്നത്. സാങ്കേതികവും നൈപുണ്യവുമുള്ള ട്രേഡുകളിലെ ജോലികളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തൊഴിലാളികളെ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രങ്ങള്‍ വഴി പരിശീലിപ്പിക്കും.
ഉത്തർപ്രദേശിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലും യു എ ഇ വളരെയധികം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് സംസ്ഥാനത്തെ വികസന പദ്ധഥികളില്‍ യു എ ഇ വലിയ തോതില്‍ നിക്ഷേപം നടത്തും. വരും നാളുകളിലും സഹകരണം സംബന്ധിച്ച ഇരുകക്ഷികളും തമ്മില്‍ കൂടുതല്‍ ചർച്ച നടത്തും.












Click it and Unblock the Notifications