ഓഹരിവില 1 രൂപയിൽ നിന്ന് 620 രൂപയിലേക്ക്; 62000 ശതമാനത്തിന്റെ കുതിപ്പ്..! ഒരു യമണ്ടൻ മൾട്ടിബാഗർ ഇതാ...
രാജ്യത്തെ ഓഹരിവിപണി സജീവമാണ്. മുൻപ് നിക്ഷേപകരുടെ എണ്ണം പരിമിതമായിരുന്നെങ്കിൽ, ഇന്ന് കാലമൊക്കെ മാറി. മറ്റ് ജോലികളിൽ ഏർപ്പെടുന്നവരും, സാധാരണക്കാരും വരെ ഓഹരി വിപണിയെ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി. അത് തന്നെയാണ് വിപണിക്ക് ലഭിക്കുന്ന ഊർജവും. എന്നാൽ പൊതുവെ ഇടത്തരം, സാധാരണക്കാർ താൽപര്യം പ്രകടിപ്പിക്കുന്നത് മൾട്ടിബാഗർ ഓഹരികളിൽ നിക്ഷേപം നടത്താനാണ്.
കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ വളർച്ച എന്ന നേട്ടമാണ് അതിൽ എല്ലാവരും കാണുന്നത്. അതായത് മൾട്ടിബാഗറുകൾ തന്നെയാണ് ഇപ്പോഴത്തെ നമ്മുടെ വിപണികളിലെ താരം. അത്തരത്തിൽ നിങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീരുമാനം എടുത്തെങ്കിൽ ഏറ്റവും അനുയോജ്യമായ ഒരു മൾട്ടിബാഗറിനെ കുറിച്ചാണ് ഇനി പറയുന്നത്. നിക്ഷേപകർക്ക് ഏറ്റവുമധികം റിട്ടേൺ നൽകിയ മൾട്ടിബാഗർ ഓഹരികളിൽ ഒന്നാണ് മഗെല്ലനിക് ക്ലൗഡ് ലിമിറ്റഡ്.

കഴിഞ്ഞ 9 വർഷങ്ങൾക്ക് ഇടയിൽ 62,000 ശതമാനം ലാഭമാണ് ഈ ഓഹരി നൽകിയത്. 1 രൂപയിൽ നിന്ന് 620 രൂപയിലേക്കായിരുന്നു ഓഹരിവില പറന്നു കയറിയത്. ഇത്തരത്തിൽ 1 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയവർക്ക് 7.22 കോടി രൂപയായി മാറി. രാജ്യത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച ഡ്രോണുകൾക്ക് സർട്ടിഫിക്കേഷൻ ലഭിച്ച കമ്പനി കൂടിയാണ് മഗെല്ലനിക് ക്ലൗഡ് ലിമിറ്റഡ്.
ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്‌മാൾക്യാപ് കമ്പനിയാണിത്. പ്രധാന ബിസിനസ് ഔട്ട് സോഴ്‌സിംഗ് സേവനങ്ങളുടേതാണ്. ജോലി ഒഴിവുകൾ പട്ടികപ്പെടുത്തുക, അപേക്ഷകരുടെ റഫറൻസ്, പ്ലേസ്മെന്റ് എന്നിവ ഉൾപ്പെടെ ബിസിനസിൽ ഉൾപ്പെടുന്നു. 2015 ജനുവരി മാസം ഈ ഓഹരിയുടെ വില 1 രൂപയായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഓഹരിവില 619.80 രൂപയാണ്.
കഴിഞ്ഞ ഒരു മാസത്തിൽ 34.43 ശതമാനം ലാഭമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. ഒരു വർഷത്തിൽ 411.30 ശതമാനം നേട്ടവും നൽകിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ 5 കിലോ മുതൽ 80 കിലോ വരെ വഹിക്കുന്ന ഡ്രോണുകൾക്ക് വരുന്ന പാദങ്ങളിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇത് ഓഹരി വിപണിയിൽ നിലവിലെ മികവ് നിലനിർത്താൻ സഹായിക്കുമെന്നും അവർ കരുതുന്നു.
കമ്പനിയുടെ മാർക്കറ്റ് ക്യാപ് 7238 കോടി രൂപയാണ്. 2023 ഡിസംബർ പാദത്തിൽ, തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് വരുമാനം 15 ശതമാനം എന്ന തോതിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഇതേ കാലയളവിൽ അറ്റാദായം 5 ശതമാനം ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. വാർഷികാടിസ്ഥാനത്തിൽ, കഴിഞ്ഞ ഡിസംബറിൽ വരുമാനം 1.5 ശതമാനം താഴ്ന്നിരുന്നു. അതേസമയം അറ്റാദായം 35 ശതമാനം എന്ന തോതിൽ കുതിച്ചുയർന്നിട്ടുമുണ്ട്.
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 58.64 ശതമാനംഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ട്. പബ്ലിക്കിന്റെ കൈവശം 40.92 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 0.44 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications