2000 രൂപയുടെ നോട്ടിന് ക്ഷാമം!!അച്ചടിച്ച പിങ്ക് നോട്ടുകൾ എവിടെ..?
ഉയർന്ന മൂല്യമുള്ള നോട്ടിന്റെ ഇടപാടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്ന് സൂചന
മുംബൈ: ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടായിരം രൂപയുടെ നോട്ടിന് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക രംഗത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടിന്റെ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്ന് ഇതെന്ന സൂചനകളുമുണ്ട്. 2000 ന്റെ നോട്ടുകളുടെ ലഭ്യതയില്‍ ഇടിവുണ്ടായതായി ബാങ്കുകളും എടിഎം സേവനദാതാക്കളും ഒരേപോലെ പറയുന്നു.
ഇപ്പോള്‍ ബാങ്കുകളില്‍ നിന്നും എടിഎം കൗണ്ടറുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് 500 ന്റെ നോട്ടുകളാണ്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും മൂല്യം കൂടുതലുള്ള നോട്ട് 500 ന്റെ ആണെന്ന് എസ്ബിഐ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നീരജ് വ്യാസ് പറയുന്നു.
2016 നവംബര്‍ 8 നാണ് രാജ്യത്ത് 500 ന്റേയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള അപ്രതീക്ഷിത പ്രഖ്യാപനം മോദി നടത്തിയത്. പകരമെത്തിയത് 2000 ന്റെ നോട്ടുകളാണ്. പിന്നാലെ പുതിയ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ മൂല്യം കുറഞ്ഞ നോട്ടുകളുടെ ദൗര്‍ലഭ്യം പണത്തിന്റെ വിനിമയത്തിന് പലപ്പോഴും തടസ്സമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പുതിയ 200 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ്വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്.