കരാട്ടെയാണെന്ന് അറിഞ്ഞില്ല; കയറിപ്പിടിച്ച വിദേശ വനിതയില്‍ നിന്നും 'സ്വാമി'ക്ക് കിട്ടിയത് മുട്ടനിടി
ചെന്നൈ: ആത്മീയതയുടെ പേരില്‍ ആളുകളെ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയ്യുന്ന ആള്‍ ദൈവങ്ങള്‍ക്കും ആസ്വാമിമാര്‍ക്കും ഒട്ടും കുറവുള്ള നാടല്ല നമ്മുടെ രാജ്യം. ഇത്തരത്തിലുള്ള നിരവധി ആസ്വാമികളും ആത്മീയ തട്ടിപ്പുകാരും ഇപ്പോള്‍ വിവധ സംസ്ഥാനങ്ങളിലെ ജയിലിലുണ്ട്. ചിലര്‍ നിയമനടപടി നേരിട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ഈ ഗണത്തില്‍ ഏറ്റവും പുതിയതാണ് ചൈന്നൈയില്‍ നിന്നുണ്ടായിരിക്കുന്നത്. തട്ടിപ്പ് സ്വാമിയെ പൊലീസ് പിടിച്ചു എന്ന് മാത്രമല്ല കയറിപ്പിടിക്കാന്‍ ശ്രമിച്ച വിദേശ വനിതയില്‍ നിന്ന് 'നല്ലോണം' കിട്ടുകയും ചെയ്തു.

കരാട്ടക്കാരിയായ യുവതി
ആത്മീയ അന്വേഷണത്തിന്‍റെ ഭാഗമായെത്തിയ വിദേശ വനിതയെ കയറപ്പിടിച്ചതിനാണ് സ്വയം പ്രഖ്യാപിത സ്വാമിക്ക് തല്ല് കിട്ടിയത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നടന്ന സംഭവം ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയാവുകയും ചെയ്തിരിക്കുകയാണ്. പീഡിപ്പിക്കാന്‍ ശ്രമിച്ച 'സ്വാമി'യെ കരാട്ടക്കാരിയായ യുവതി മര്‍ദിച്ചവശനാക്കുകയായിരുന്നു.

ലോക്ഡൗണ്‍ കാരണം
വിദേശ യുവതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ വിളിച്ച് അറിയിച്ചത്. തീര്‍ത്ഥാടന കേന്ദ്ര സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് അമേരിക്കന്‍ പൗരയായ യുവതി കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്നാട്ടില്‍ എത്തിയതെന്നാണ് തിരുവണ്ണാമലൈ പോലീസ് വ്യക്തമാക്കുന്നത്. ലോക്ഡൗണ്‍ കാരണം ആണ് നാട്ടിലേക്കുള്ള മടക്കം മുടങ്ങിയത്.

വീട് വാടകയ്ക്ക് എടുത്ത്
ആത്മീയ കാര്യങ്ങളില്‍ അതീവ താല്‍പര്യമുള്ള യുവതി രമണ മഹർഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസം. തനിച്ചു താമസിക്കുന്ന യുവതി ഇതിനോടകം തന്നെ അയല്‍ക്കാരുമായൊക്കെ നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.

യുവാവിന്‍റെ ശ്രമം
കഴിഞ്ഞ ദിവസം വീടിന് പുറത്ത് നില്‍ക്കുമ്പോള്‍ കഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കനായിരുന്നു യുവാവിന്‍റെ ശ്രമം. അപ്രതീക്ഷിത ആക്രമത്തില്‍ അമ്പരന്നു പോയ യുവതി ഉടന്‍ തന്നെ അതിക്രമം ചെറുത്തു.

സാരമായി പരുക്കേറ്റു
കരാട്ടെ ഉള്‍പ്പടേയുള്ള ആയോധനലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തിൽ യുവാവിന് സാരമായി പരുക്കേറ്റു. തുടര്‍ന്ന ഏഴുന്നേല്‍ക്കാന്‍ പോലും വയ്യാതായ യുവാവിനെ പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറുകയാണ്. ഇയാള്‍ സ്വയം പ്രഖ്യാപിത സ്വാമിയാണെന്നാണ് നാട്ടുകാരും പോലീസും വ്യക്തമാക്കുന്നത്. .

കേസുകള്‍
ഇയാളുടെ യഥാര്‍ത്ഥ പേര് മണികഠന്‍ ആണെന്നും സ്വദേശ് നാമക്കള്‍ ആണെന്നും പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കയറൽ, ആക്രമിച്ചു പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications