തമിഴ്‌നാട്ടില്‍ 71.79 ശതമാനം പോളിംഗ്, പുതുച്ചേരിയില്‍ 76.46, തമിഴകത്ത് വിജയം ഉറപ്പെന്ന് സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.79 ശതമാനം പോളിംഗ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഒന്ന് രണ്ടിടത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു പോളിംഗ്. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ വോട്ടെടുപ്പിന്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ വലിയ നിര തന്നെയുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ സൂപ്പര്‍ താരങ്ങളെല്ലാം രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തിയിരുന്നു. വിജയ് സൈക്കിള്‍ ചവിട്ടിയാണ് ബൂത്തിലേക്ക് എത്തിയത്.
അതേസമയം പുതുച്ചേരിയില്‍ വൈകീട്ട് അഞ്ച് മണിവരെ 76.46 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പനീര്‍സെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥിന്റെ കാര്‍ ബോദിനായകനൂരില്‍ ആക്രമിക്കപ്പെട്ടു. പോളിംഗ് നിരീക്ഷണത്തിന് വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ബോദിനായകനൂരില്‍ നിന്നാണ് പനീര്‍സെല്‍വം മത്സരിക്കുന്നത്. രവീന്ദ്രനാഥ് അണ്ണാഡിഎംകെയുടെ എംപിയാണ്.
ഡിഎംകെ സംസ്ഥാനത്ത് വിജയം ഉറപ്പിച്ചെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. മികച്ച പോളിംഗ് ഡിഎംകെയുടെ ജയം ഉറപ്പിക്കുന്നതാണ്. ജയലളിതയ്ക്ക് വേണ്ടി ജനം വീണ്ടും അണ്ണാഡിഎംകെയെ അധികാരത്തില്‍ എത്തിക്കുമെന്നും എടപ്പാടി പളനിസാമിയും പനീര്‍സെല്‍വവും പറഞ്ഞു. സര്‍ക്കാരിന്റെ സഹായ പദ്ധതികള്‍ ഉറപ്പായും ഫലം കാണുമെന്ന് അണ്ണാഡിഎംകെ പ്രതീക്ഷ വെക്കുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ രാഷ്ട്രീയ സന്ദേശം നല്‍കിയായിരുന്നു രജനീകാന്ത് വോട്ട് ചെയ്തത്. കമല്‍ ഹാസന്‍ മക്കളായ ശ്രുതിഹാസനും അക്ഷരയ്ക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
നടന്‍മാരായ അജിത്ത്, സൂര്യ, കാര്‍ത്തി, റഹ്മാന്‍ എന്നിവരും കുടുംബ സമേതമെത്തി വോട്ട് ചെയ്തു. അതേസമയം ഇന്ധന വിലവര്‍ധനവിനെതിരെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയിക്ക് പിന്തുണയുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തി രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.