അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ വയനാട്ടിലെ കർഷകനും; ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്...
കല്‍പ്പറ്റ: വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ മാനന്തവാടി കമ്മന ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്. ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനാണ് വയനാട്ടിലെ പാരമ്പര്യ കുറിച്യതറവാട്ടിലെ അംഗം കൂടിയായ ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക് തിരിക്കുന്നത്. വയനാട്ടില്‍ സുലഭമായി കണ്ടുവന്നിരുന്നതും നിലവില്‍ വംശനാശ ഭീഷണി നേരിടുന്നതുമായ 65 ലധികം നെല്‍വിത്തുകള്‍ ശേഖരിച്ച് സ്വന്തം വയലില്‍ കൃഷി ചെയ്ത് വരുന്ന ജില്ലയിലെ ഏക കര്‍ഷകന്‍ കൂടിയാണ് രാമന്‍.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി ജൈവ പൈതൃക സംരക്ഷ ണത്തിന് ജീവിതം മാറ്റിവെച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒട്ടേറെ കാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ രാമന്‍ 2011ല്‍ ഹൈദരാബാദില്‍ നടന്ന 11 രാജ്യങ്ങളുടെ ജൈവ വൈവിധ്യ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2000 ത്തോളം ഗോത്രവര്‍ഗ്ഗ പ്രതിനിധികളാണ് വംശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ലോക ത്തിലെ വിവിധ ഭാഗങ്ങളുടെ ഗോത്രകലാരൂപങ്ങളും ഇവിടെ അരങ്ങേറും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാ സികളുടെ സംഗമ വേദി കൂടിയാണിത്. വയനാട്ടിലെ ജൈവപൈതൃകവും ആ പൈതൃകം സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇവിടുത്തെ പാരമ്പര്യ കര്‍ഷകര്‍ക്കും ലഭിച്ച അംഗീകാര മാണിതെന്ന് കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ രാമന്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ബ്രസീലിലേക്ക് പോകുന്നത് രണ്ടുപേര്‍ മാത്രമാണ്.
രാമനെ കൂടാതെ നരവംശശാസ്ത്രഞ്ജനും ക്രസ്റ്റ് പ്രൊജക്ട് അസോസിയേറ്റുമായ ജയ്ശ്രീകുമാറും വംശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ബലേനിലെ ആമസോണ്‍ നദീതീരത്ത് ആഗസ്റ്റ് ഏഴ് മുതല്‍ പത്ത് നടക്കുന്ന പന്ത്രണ്ടാമത് വംശീയ ജൈവശാസ്ത്ര സിമ്പോസിയത്തിലാണ് രാമന്‍ പങ്കെടുക്കുക. പാര ഫെഡറല്‍ സര്‍വകലാശാലയിലെ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്ത കനും നിയമജ്ഞനുമായ ഡോ.ഷാജി തോമസ് മുഖേനയാണ് ചെറുവയല്‍രാമന് ബ്രസീലിലേക്ക് പോകാനുള്ള അവസരം ലഭിച്ചത്.
പാരഫെഡറല്‍ സര്‍വകലാശാലയും പാരമീസ് എമിലി ഗോള്‍ഡന്‍ മ്യൂസിയവും സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. 1988 ലായിരുന്നു ആദ്യത്തെ വംശീയ ജൈവശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നത്.ബലേം പ്രഖ്യാപനത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ഗോത്രവര്‍ഗ്ഗ ക്കാരുടെ അവകാശങ്ങള്‍ ജൈവവൈവിധ്യത്തിന്റെ സംരക്ഷ ണവും എന്ന പൊതു ആശയത്തിലാണ് ഇത്തവണ കോണ്‍ഗ്ര സ്സ് സംഘടിപ്പിക്കുന്നത്. വയനാട്ടില്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം എല്ലാവര്‍ഷവും നടത്തുന്ന വിത്തുത്സവത്തിലെ പ്രധാന ആകര്‍ഷണവും രാമന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളാണ്.