പതിവ് ഹര്‍ത്താലില്‍നിന്നും വിഭിന്നമായി മലപ്പുറത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങി, പലയിടത്തും സംഘര്‍ഷം, നിരവധിപേര്‍ അറസ്റ്റില്‍
മലപ്പുറം: പതിവ് ഹര്‍ത്താലില്‍നിന്നും വിഭിന്നമായി ശബരിമല കര്‍മസമിതിയും, ബി.ജെ.പിയും ചേര്‍ന്നു നടത്തുന്ന ഇന്നത്തെ ഹര്‍ത്താലില്‍ മലപ്പുറത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങി, തുടര്‍ന്ന് വിവിധ മേഖലകളില്‍ സംഘര്‍ഷം. നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ പൊന്നാനിയില്‍ വാഹനം അടിച്ചു തകര്‍ത്തു.എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന പ്രദീപിന്റെ വാഹനത്തിനു നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടത്.
എയര്‍പോര്‍ട്ടിലേക്ക് സുഹൃത്തായ മുന്‍വറിനെ എടുക്കാന്‍ പോകുന്ന വഴിയേ ആണ് കണ്ടുകുറുമ്പക്കാവ് ക്ഷേത്രം പരിസരത്ത് വെച് ആക്രമണം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന പ്രദീപ് , സാദിഖ്, ഷഫീക് എന്നിവര്‍ക്ക് കല്ലേറില്‍ നിസ്സാര പരിക്കേറ്റു. 15 വയസ്സ പ്രായം തോന്നിക്കുന്ന കൗമാരക്കാരാണ് ആണ്ആക്രമണം നടത്തിയതെന്ന പരുക്കേറ്റവര്‍ പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങുമ്പോഴേക്ക് അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു.
രണ്ട് പേര്‍ അറസ്റ്റിൽ
മഞ്ചേരിയില്‍ അക്രമം നടത്തിയ രണ്ടു ബിജെപി പ്രവര്‍ത്തകരെ മഞ്ചേരി എസ്ഐയും സംഘവും പിടികൂടി. മഞ്ചേരി കരുവമ്പ്രം സ്വദേശി സത്യന്‍, മേലാക്കം സ്വദേശി രാജഗോപാലന്‍ എന്നിവരെയാണ് ഇന്നു രാവിലെ എട്ടോടെ പിടികൂടിയത്. ഇതിനു നൂറു മീറ്റര്‍ അകലെ രാവിലെ 6.15നു ചരക്കുലോറിക്കു നേരെ കല്ലേറുണ്ടായിരുന്നു.
ഹെല്‍മറ്റ് ധരിച്ച് മതിലിനു സമീപം ഒളിഞ്ഞിരുന്ന അക്രമി ലോറി കണ്ടയുടനെ പുറത്തിറങ്ങി കല്ലെറിയുകയായിരുന്നു. മൈസൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പഴക്കുലകളുമായി പോവുകയായിരുന്ന ലോറിക്കാണ് കല്ലേറുണ്ടായത്. ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകര്‍ന്നു.
പൊന്നാനിയിൽ സംഘർഷം
പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അക്രമികളെ തുരത്താന്‍ പോലീസ് ലാത്തിവീശി. അക്രമം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തില്‍ പോലീസിനു, പരുക്കേറ്റു.
വാഹനങ്ങള്‍ തടഞ്ഞും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും യാത്രക്കാരെ ആക്രമിച്ചും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. ആഹ്വാനം തളളിക്കളഞ്ഞ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.
സി.പി.എം ഓഫീസിനു നേരെ കല്ലേറ്
ചങ്ങരംകുളത്ത് സി.പി.എം ഓഫീസിനു നേരെ കല്ലേറും, കെ എസ് ആര്‍ ടി സി ബസുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ശബരിമല കര്‍മ്മസമതി ചങ്ങരംകുളത്ത് നടത്തിയ പ്രകടനത്തില്‍ അക്രമവും നടന്നു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി നടത്തിയ പ്രകടനത്തിനിടെയാണ് സി.പി.എം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായത്. ഒഫീസിലെ ജനല്‍ ചില്ലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതിഷേധ പ്രകടനം
ജില്ല കമ്മറ്റി അംഗങ്ങള്‍ ഒഫീസില്‍ ഉണ്ടായിരിക്കെ ആണ് അക്രമം നടന്നത്. അക്രമത്തില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണ മെന്നും ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാകമ്മിറ്റിയംഗം പി സത്യന്‍ പി വിജയന്‍ കെ.കെ മണികണ്ഠന്‍ എന്‍ ഉണ്ണി വിവി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.