'അവസാനമായി അവനിട്ട് ഒന്നുകൊടുക്കാന്‍ പറ്റി'; 'അവൻ ശരിയല്ല', മോഫിയയുടെ ആത്മഹത്യാക്കുറിപ്പ്
കൊച്ചി: വേദനയായി ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കുറിപ്പ്. ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് മോഫിയ ജീവനൊടുക്കിയത്. ഭര്‍ത്താവ് സുഹൈലിന് എതിരെയും ആലുവ പോലീസ് സ്‌റ്റേഷനിലെ സിഐക്ക് എതിരെയും ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിലുളളത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സ്വന്തം വീട്ടില്‍ മോഫിയ തൂങ്ങി മരിച്ചത്. പോലീസ് സ്‌റ്റേഷനില്‍ നിന്നും തിരികെ വീട്ടിലെത്തിയ ശേഷം മോഫിയ മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഫിയ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു.

21 വയസ്സ് മാത്രം പ്രായമുളള മോഫിയ പര്‍വീണ്‍ ഫേസ്ബുക്കിലൂടെയാണ് സുഹൈലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചതും. ഏപ്രില്‍ മൂന്നിന് ആയിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് പിന്നാലെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മോഫിയയെ പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ സാധിക്കാതെ മോഫിയ സ്വന്തം വീട്ടിലേക്ക് താമസം മാറി.

തിങ്കളാഴ്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പരാതി നല്‍കാന്‍ മോഫിയ ആലുവ പോലീസ് സ്‌റ്റേഷനില്‍ ചെന്നു. ഭര്‍ത്താവ് സുഹൈലിനേയും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പോലീസ് വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍ പോലീസ് തന്നോട് മോശമായാണ് പെരുമാറിയത് എന്ന് മോഫിയ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സിഐക്ക് എതിരെ നടപടി എടുക്കണമെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ഗാര്‍ഹിക പീഡനം അടക്കമുളള ഒരു പരാതിയും പോലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയയുടെ അച്ഛന്‍ പറയുന്നു. മാത്രമല്ല മകളെ സിഐ ചീത്ത വിളിച്ചെന്നും അച്ഛന്‍ ആരോപിക്കുന്നു. എന്നാല്‍ സംസാരിക്കുന്നതിനിടെ മോഫിയ ഭര്‍ത്താവിന്റെ മുഖത്ത് അടിച്ചുവെന്നും അതില്‍ ഇടപെടുകയാണ് ഉണ്ടായത് എന്നുമാണ് പോലീസ് പറയുന്നത്. ആരോപണത്തെ തുടര്‍ന്ന് സിഐയെ ചുമതലയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

മോഫിയയുടെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ: ''ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസിക പ്രശ്‌നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കില്ല. സുഹൈല്‍ എന്റെ പ്രാക്ക് എന്നും നിനക്കുണ്ടാവും.

അവസാനമായി അവനിട്ട് ഒന്നുകൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും സിഐക്ക് എതിരെ നടപടിയെടുക്കണം. സുഹൈല്‍, മദര്‍, ഫാദര്‍ ക്രിമിനല്‍സ് ആണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം. പപ്പാ, ചാച്ചാ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍.
Recommended Video

ഞാന്‍ ഈ ലോകത്ത് ആരെക്കാളും സ്‌നേഹിച്ചയാള്‍ എന്നെ പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുളള ശക്തിയില്ല. അവന്‍ അനുഭവിക്കും. എന്തായാലും പപ്പാ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും. ഞാന്‍ അവനെ അത്രമേല്‍ സ്‌നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാന്‍ സ്‌നേഹിക്കാന്‍ പാടില്ലായിരുന്നു''..












Click it and Unblock the Notifications