ബ്യൂട്ടി പാർലർ വെടിവെപ്പ്; പിന്നിൽ പെരുമ്പാവൂർ കേന്ദ്രമായി ഗുണ്ട സംഘം, വെടിവെപ്പ് നടത്തിയത് പെരുമ്പാവൂരുകാരൻ അനസും ഉപ്പള സ്വദേശി യൂസഫും, അധോലോക പണമിടപാടിന്‍റെ കഥയിങ്ങനെ...
കൊച്ചി: പെരുമ്പാവൂർ കേന്ദ്രമായി ഗൂണ്ടാ, ക്വട്ടേഷൻ ഇടപാടുകൾ നടത്തുന്ന അനസ്, അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർകോഡ് ഉപ്പള സ്വദേശി യൂസഫ് സിയ എന്നിവരാണു നടി ലീന മരിയ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിന് നേരേ വെടിവെയ്പിനു ക്വട്ടേഷൻ എടുത്തതെന്ന് അന്വേഷണ സംഘം. നടിയുടെ സുഹൃത്തായ എറണാകുളത്തെ ഡോക്റ്ററുമായി അടുപ്പമുള്ള കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്റ്ററാണ് പിന്നിലെന്നും കണ്ടെത്തി.
മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ... ഇതുവരെ ജയിക്കാത്ത മണ്ഡലത്തില്‍ പരീക്ഷണം
അറസ്റ്റിലായാൽ ഗൂഢാലോചന വെളിച്ചത്താകുമെന്നു വ്യക്തമായതോടെ സിയയും അനസും ഒളിവിൽ പോയി. അഞ്ചൽ സ്വദേശിയായ ഡോക്റ്ററും ഒളിവിലാണ്. പെരുമ്പാവൂർ വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടൻ വധ കേസിലുൾപ്പെടെ പങ്കാളിത്തമുള്ളതായി സംശയിക്കപ്പെടുന്ന അനസ് ജില്ലയിലെ അറിയപ്പെടുന്ന ക്വട്ടേഷൻ ഇടപാടുകാരനാണ്. കാസർകോഡ്, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലെ അധോലോകവുമായി അടുത്ത ബന്ധമുള്ള ദിയയുമായി ഇയാൾ നിരന്തരം സമ്പർക്കത്തിലാണ്.

നടിയൂടെ സലൂണിൽ വെടിവെയ്പു നടത്താൻ അനസിന് പത്തോളം തോക്കുകൾ ദിയ നൽകിയതായിട്ടാണ് വിവരം. ഇതിൽ ഒരെണ്ണം വെടിവെയ്പിന് ഉപയോഗിച്ചു. അഞ്ചൽ സ്വദേശിയായ ഡോക്റ്റർ എംബിബിഎസ് പാസായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. സിനിമാ നിർമാണത്തിനും മറ്റും പണം ചെലവഴിച്ചു പാപ്പരായ ഇയാൾ നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിലും പ്രതിയാണ്. നടി ലീനയുമായി അടുപ്പമുള്ള എറണാകുളത്തെ ഡോക്റ്റർ വഴിയാണ് നടിയെ അഞ്ചൽ സ്വദേശിയായ ഡോക്റ്റർ പരിചയപ്പെട്ടത്.
നടിയും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ചേർന്നു കോടി കണക്കിനു രൂപ പലരിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നു മനസിലാക്കിയ ഇയാൾ ഇതിലൊരു വിഹിതം ഭീഷണിപ്പെടുത്തി കൈക്കലാക്കാൻ അനസ്, ദിയ എന്നിവരെ സമീപിച്ചു രവി പൂജാരിയെ കളത്തിലിറക്കി. ഡിസംബർ 15നു കടവന്ത്രയിലെ ബ്യൂട്ടി സലൂണിൽ വെടിവെയ്പിന് എത്തിയവർക്ക് കൊച്ചി നഗരത്തിൽ സഹായങ്ങൾ നൽകിയതും ഈ ഡോക്റ്ററായിരുന്നു. ദിയയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേയും രവി പൂജാരിയ്ക്ക് വേണ്ടി കേരളത്തിൽ വെടിവെയ്പ് നടത്തിയിട്ടുണ്ട്.
കാസർകോഡ് ജില്ലയിലെ ബേവിഞ്ചയിൽ മരാമത്ത് കരാറുകാരൻ മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരേ 2010ലും 2013ലും നടന്ന വെടിവെയ്പിന് പിന്നിലും ഇയാളായിരുന്നു. ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു കർണാടക പൊലീസിന്‍റെ പിടിയിലായി മംഗലാപുരത്ത് ജയിലിൽ കഴിയുമ്പോഴാണ് രവി പൂജാരിയുടെ ആൾക്കാരുമായി ബന്ധപ്പെടുന്നത്. തുടർന്ന് രവി പൂജാരിയ്ക്ക് വേണ്ടി കർണാടകയിലും കേരളത്തിലും ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ പേരുകളിൽ ഇയാൾക്ക് നിരവധി വ്യാജ പാസ്പോർട്ടുകളുണ്ട്. ഇപ്പോൾ കേരളത്തിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അനസിന് എറണാകുളം ജില്ലയ്ക്ക് വെളിയിലാണ് ക്വട്ടേഷൻ, ഗൂണ്ടാ പ്രവർത്തനങ്ങൾ കൂടുതലും. സ്പിരിറ്റ് കടത്ത് കേസിൽ ഉൾപ്പെടെ പ്രതിയായ പെരുമ്പാവൂർ വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടനെ മംഗലാപുരത്ത് കൊലപ്പെടുത്തിയ കേസിലും അനസിന്‍റെ സംഘത്തിന് പങ്കുള്ളതായി സംശയമുണ്ട്. നിരവധി കാറുകളുടെ അകമ്പടിയോടെയാണ് ഇയാളുടെ സഞ്ചാരം. പറവൂർ വെടിമറ സ്വദേശിയായ ഒരു ഗൂണ്ടയാണ് ഇയാളുടെ മാനെജർ. അനസും മാനെജരും അഞ്ചൽ സ്വദേശിയായ ഡോക്റ്ററും ഏതാനും ദിവസം മുമ്പു ഇടപ്പള്ളിയിൽ ഒത്തു കൂടിയതായി വിവരമുണ്ട്.












Click it and Unblock the Notifications