എറണാകുളത്ത് പതിനാലും തൂത്തുവാരണം, മാസ്റ്റര്‍ പ്ലാനൊരുക്കി രാഹുല്‍, കോണ്‍ഗ്രസ് പ്രതീക്ഷ ഈ സീറ്റില്‍!!
കൊച്ചി: കോണ്‍ഗ്രസ് ഇത്തവണ ഏറെ പ്രതീക്ഷ വെക്കുന്ന ജില്ലയാണ് എറണാകുളം. 14 സീറ്റുകള്‍ ഉള്ള ജില്ലയാണ്. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ ഈ ജില്ലയെ ആശ്രയിച്ചാണ്. ജോസ് കെ മാണി പോയത് കൊണ്ട് കോട്ടയത്ത് വലിയൊരു നേട്ടം കോണ്‍ഗ്രസിന് ഉറപ്പില്ല. അതുകൊണ്ട് എറണാകുളത്ത് രാഹുല്‍ ഗാന്ധിയെ തന്നെ ഇറക്കിയാണ് കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയത്. എറണാകുളത്ത് കഴിഞ്ഞ തവണത്തെ നഷ്ടം മറികടക്കേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

എറണാകുളത്ത് നിര്‍ണായകം
എറണാകുളത്ത് വലിയൊരു മാറ്റം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ കടുത്ത പോരാട്ടത്തില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ഇനിയും സീറ്റുകള്‍ നഷ്ടമാകുന്നത് സഭാ വോട്ടുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് പോകുന്നതിന് വഴിയൊരുക്കും. ഇതുവഴി എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യവും വരും. പിറവത്ത് അടക്കം യാക്കോബായ സഭയുടെ ഭീഷണി യുഡിഎഫ് നേതൃത്വത്തിനുണ്ട്. സിപിഎം ഈ ഫോര്‍മുല കൃത്യമായി ഉപയോഗിച്ച് സോഷ്യല്‍ എഞ്ചിനീയറിംഗില്‍ മിടുക്ക് നേടിയിരിക്കുകയാണ്. അതുകൊണ്ട് 14 സീറ്റും കോണ്‍ഗ്രസിന് ആവശ്യമാണ്.

ആടിനില്‍ക്കുന്ന മണ്ഡലങ്ങള്‍
കോണ്‍ഗ്രസ് ഇത്തവണ കൈവിടുമെന്ന് ഭയക്കുന്ന മണ്ഡങ്ങള്‍ എറണാകുളത്തുണ്ട്. കളമശ്ശേരി, പിറവം, എറണാകുളം, എന്നിവയാണ് ഭയപ്പെടുന്ന മണ്ഡലങ്ങള്‍. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കിയത് മറ്റൊരു തരത്തില്‍ ദോഷമാകുമോ എന്നുമാണ് ഭയം. കളമശ്ശേരിയില്‍ ലീഗിന്റെ അണികള്‍ കൈവിടുന്നത് തൊട്ട് പാലം വലി വരെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള അഞ്ചിന് പുറമേ ഈ മൂന്ന് സീറ്റുകള്‍ കൂടി എല്‍ഡിഎഫ് നേടിയാല്‍ എറണാകുളം ജില്ല കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുവെന്ന ധൈര്യം തന്നെ ഇല്ലാതാവും. ഈ മൂന്നിടത്തും നിലവിലെ എംഎല്‍എമാര്‍ ജനപ്രീതി ഇല്ലാത്തവരാണ് എന്ന പ്രശ്‌നവും കോണ്‍ഗ്രസ് നേതൃത്വം നേരിടുന്നുണ്ട്.

ഗിയര്‍ മാറ്റി രാഹുല്‍
എല്ലാ ജനകീയ എതിര്‍പ്പുകളെയും മറികടക്കാനാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ചത്. അത് ക്ലിക്കായിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ വരെ ഇളക്കി മറിച്ചിരിക്കുകയാണ് രാഹുലിന്റെ വരവ്. കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, മധ്യമേഖലയിലെ അങ്കമാലി എന്നിവിടങ്ങളില്‍ രാഹുലിന്റെ റോഡ് ഷോയായിരുന്നു. പതിവില്ലാത്ത വിധം പ്രശ്‌നങ്ങള്‍ മറന്ന് ജനങ്ങളുടെ ഒഴുക്കായിരുന്നു. കാക്കൂരില്‍ കരാട്ടെ പ്രകടനം മുതല്‍ പിറവം പട്ടണത്തില്‍ വാഹനത്തിന് മുകളില്‍ ഇരുന്നുള്ള പ്രസംഗവും, രാമമംഗലത്ത് ജനങ്ങള്‍ക്കൊപ്പം നൃത്തം വെച്ചും തിരഞ്ഞെടുപ്പിന്റെ ടോണ്‍ തന്നെ രാഹുല്‍ മാറ്റി കളഞ്ഞു.

ലോക്‌സഭയില്‍ കത്തിക്കയറി
എറണാകുളത്ത് ഹൈബി ഈഡന്റെ തേരോട്ടമാണ് രാഹുലിന്റെ വരവില്‍ ഉണ്ടായിരുന്നത്. അന്ന് പക്ഷേ രാഹുല്‍ കൃത്യമായി ബിജെപിക്കെതിരെയുള്ള വികാരം ഉപയോഗിച്ചിരുന്നു. ഹൈബി നേടിയത് 4,91,263 വോട്ടുകളാണ് 1,69153 വോട്ടുകള്‍ക്കാണ് ഹൈബിയുടെ ജയം. ഈ ഫാക്ടര്‍ എറണാകുളത്തെ എല്ലാ മേഖലയിലും കണ്ടിരുന്നു. സാധാരണ 20000 വോട്ടിന് ജയിക്കേണ്ട മണ്ഡലത്തിലാണ് ഈ തരംഗം ആഞ്ഞടിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഇല്ലാതിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഇടിഞ്ഞ് താഴോട്ട് പോയിരുന്നു. 3673 വോട്ടിന് മാത്രമായിരുന്നു ജയം. മനു റോയിയുടെ കുതിപ്പ് കോണ്‍ഗ്രസിനെയും ഞെട്ടിച്ചിരുന്നു.

മൂവാറ്റുപുഴ പിടിക്കണം
മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴയില്‍ മത്സരിക്കുന്നത് രാഹുലിന്റെ നോമിനിയായിട്ടാണ്. ഈ മണ്ഡലം പിടിക്കേണ്ടത് രാഹുല്‍ വലിയ ലക്ഷ്യമായിട്ടാണ് കാണുന്നത്. ഇവിടെ യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ബിജെപിയെ ആക്രമിച്ചപ്പോള്‍ എല്‍ഡിഎഫിനെതിരെ ഒന്ന് മയപ്പെടുത്തി. സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ പണമില്ലാത്ത അവസ്ഥയുണ്ടാകില്ലെന്ന് ഉറപ്പും രാഹുല്‍ നല്‍കി. ഐ ഗ്രൂപ്പ് ഇവിടെ കുഴല്‍നാടനെ കാലുവാരുമെന്ന് ഭയമുള്ളത് കൊണ്ടാണ് രാഹുല്‍ തന്നെ നേരിട്ടിറങ്ങിയത്.

2016ലെ കണക്ക്
2016ലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു തൃപ്പൂണിത്തുറയില്‍ നടന്നത്. എം സ്വരാജിനെ ഇറക്കി സിപിഎം കെ ബാബുവിനെ ഞെട്ടിച്ചു. ഇത്തവണയും ബാബുവിനെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പുമാണ് പോരാട്ടം നടത്തിയത്. രാഹുലിന് താല്‍പര്യമില്ലാത്ത നേതാവായിരുന്നു ബാബു. പക്ഷേ പ്രചാരണം ശക്തമായിരുന്നു. വൈപ്പിന്‍, കൊച്ചി, മൂവാറ്റുപുഴ സീറ്റുകളും ഇടതിനൊപ്പം നിന്നു. അഞ്ച് സീറ്റുകളുമായി നല്ല നേട്ടം ഇടതുപക്ഷം സ്വന്തമായി. യുഡിഎഫ് എട്ടിലൊതുങ്ങി. ഇതില്‍ കൊച്ചിയും തൃപ്പൂണിത്തുറയും എ ഗ്രൂപ്പിന്റെ നിലനില്‍പ്പിന് ആവശ്യമാണ്.

രാഹുല്‍ ഫാക്ടര്‍
സംസ്ഥാന തിരഞ്ഞെടുപ്പാണ് നല്ല ബോധ്യം രാഹുലിനുണ്ട്. അതുകൊണ്ട് ബിജെപിയുടെ വോട്ടുബാങ്കില്‍ നല്ല വിള്ളലുണ്ടാക്കുക കൂടിയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. സെന്റ് തേരേസാസ് കോളേജ് രാഹുല്‍ അതിനായി തിരഞ്ഞെടുത്തതും ക്രിസ്ത്യന്‍ വോട്ടിന് കൂടിയാണ്. അവിടെ സ്ത്രീകള്‍ക്ക് കായികമുറകള്‍ പറഞ്ഞ് കൊടുത്തത് യുവവോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. സ്ത്രീ വോട്ടര്‍മാരും തീരദേശത്ത് വലിയൊരു കുതിപ്പുമാണ് ജില്ലയില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിലൂടെ മാത്രമേ ജില്ല പിടിക്കാനാവൂ. കോണ്‍ഗ്രസ് ഇത്തവണ ജില്ലയില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്നാണ് രാഹുലിന്റെ വരവില്‍ പ്രകടമാകുന്നത്. പിണറായിയും രാഹുലും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പിനെ മാറ്റാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications