തുറമുഖങ്ങൾ ഉണർന്നു: കിളിമീനും കരിക്കാടി ചെമ്മീനും തീരത്തേക്ക് ഒഴുകുന്നു, ഇടവപ്പാതി കനിഞ്ഞു!
കൊച്ചി: ഓഖി ദുരന്തത്തിനു ശേഷം ജില്ലയിലെ തുറമുഖങ്ങൾ വീണ്ടും സജീവം. ഇത്തവണ ട്രോളിങ് നിരോധനം നീങ്ങിയ ശേഷം കടലിൽ പോയ ബോട്ടുകളും വള്ളങ്ങളും തിരിച്ചെത്തുന്നതു നിറയെ മത്സ്യവുമായി. ഇടവപ്പാതി തകർത്തു പെയ്തത് ആഴക്കടലിൽ മത്സ്യങ്ങളുടെ ലഭ്യത വർധിപ്പിച്ചു. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ മുനമ്പത്തും കാളമുക്കിലും രണ്ടു ദിവസമായി നല്ല തിരക്കാണ്. ട്രോളിങ് നിരോധനം കഴിഞ്ഞയുടൻ കടലിൽ പോയ ബോട്ടുകൾ തിരികെയെത്തിയതു നിറയെ കിളിമീനുമായിട്ടാണ്. കയറ്റുമതി പ്രാധാന്യം ഉള്ളതിനാൽ ഏജന്‍റുമാർ വാങ്ങാൻ കാത്തു നിൽക്കുന്നു.
കിളിമീൻ ധാരാളമായി എത്തിയതോടെ വിലയിൽ ഇടിവുണ്ടായി. കിലോയ്ക്കു 60 രൂപ കിട്ടുന്നിടത്ത് ഇന്നലെ 30 രൂപയായി ഇടിഞ്ഞു. ലഭ്യത കുറയും വരെ വിലയിൽ ഇടിവുണ്ടാകില്ല. ട്രോളിങ് നിരോധനം കഴിഞ്ഞാൽ ബോട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതു കരിക്കാടി ചെമ്മീനാണ്. ഇത്തവണ വലിയ തോതിൽ കരിക്കാടി കിട്ടിത്തുടങ്ങിയിട്ടില്ല. ഇന്നലെ രാവിലെ എത്തിയ കരിക്കാടി ചൂടപ്പം പോലെ വിറ്റു തീർന്നു. വരുംദിനങ്ങളിൽ കരിക്കാടിയും കണവയും കൂടുതൽ പെടുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികൾ. തുറമുഖങ്ങൾ സജീവമായതോടെ അനുബന്ധ മത്സ്യമേഖലയ്ക്കും പുതുജീവനായി.തരകൻമാരും ലേലക്കാരും ഐസ് വിൽപ്പനക്കാരും പ്രതീക്ഷാ നിർഭരമായ മുഖങ്ങളോടെ കാത്തു നിൽക്കുന്നു. കാളമുക്കിലും മുനമ്പത്തും നല്ല തിരക്ക്. വാഹനങ്ങൾ പുലർച്ചെ മുതൽ ചരക്ക് കയറ്റാൻ കാത്തു നിൽക്കുന്നു. സമീപ ജില്ലകളിലേക്കും ഇവിടെ നിന്നു മത്സ്യം കൊണ്ടു പോകുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി മഴയുടെ ശക്തി അൽപ്പം കുറഞ്ഞതും ആശ്വാസമായെന്നു തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധനം നീങ്ങിയ ദിവസം കടലിൽ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. അതവഗണിച്ചാണു ബോട്ടുകൾ കടലിൽ പോയത്. കഴിഞ്ഞ ഡിസംബറിലുണ്ടായ ഓഖി ദുരന്തത്തിനു ശേഷം മത്സ്യബന്ധനത്തിനു പല തവണ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഫിഷറീസ് വകുപ്പും ജാഗ്രതയിലാണ്. കൊച്ചിയിലെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചു മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതു വ്യാപകമായതു കണക്കിലെടുത്താണിത്.












Click it and Unblock the Notifications