Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴുവന്നൂർ കൊലപാതകം രാഷ്ട്രീയ നേതാവിന്‍റെ സഹോദരനെ പിടികൂടാതെ പോലീസ്, മരണമൊഴി പുറത്ത്

കൊച്ചി: ബാറിന് സമീപം ക്രൂര മർദ്ദനത്തിന് ഇരയായ ഗൃഹനാഥൻ മരിച്ച ‌കേസിൽ സിപിഎം-ഡിവൈഎഫ്ഐ നേതാവ‌ിന്‍റെ സഹോദരനായ പ്രതിയെ പിടികൂടാതെ പൊലീസ്. മരണം കൊലപാതകമാണെ‌ന്നു വ്യക്തമായിട്ടും ആദ്യം അസ്വാഭാവിക മരണത്തിനും തുടർന്നു മന:പൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത പൊലീസ് ഉരുണ്ടു കളിക്കുകയാണെന്ന് ആക്ഷേപമുയർന്നു. മഴുവന്നൂർ നെ‌ല്ലാട് കിഴക്കുംകരയിൽ വീട്ടിൽ കെ.ജി. ബാലകൃഷ്ണനാണ് (54) തലയ്ക്കടിയേറ്റു മരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.എസ്. അരുൺകുമാറിന്‍റെ സഹോദരൻ മഴുവന്നൂർ കുന്നക്കുരടി കല്ലറയ്ക്കൽ ഷിജുവാണ് നെല്ലാട് ജംക്‌ഷനിലെ ബാറിന് സമീപം 12നു വൈകിട്ടു ബാലകൃഷ്ണനെ മർദ്ദിച്ചവശനാക്കിയത്.

തര്‍ക്കം കൊലപാതകത്തില്‍ അവസാനിച്ചു

തര്‍ക്കം കൊലപാതകത്തില്‍ അവസാനിച്ചു

ബാറിനോട് ചേർന്നു ഷിജു നടത്തുന്ന സൂപ്പർ മാർക്കറ്റ് പരിസരത്തു പെട്ടി ഓട്ടോയില്‍ വഴിയോര കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിലകുറച്ച് ഉള്ളി വിൽപ്പന നടത്തിയ വഴിയോര കച്ചവടക്കാരനെ ഷിജു ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തത് ജംങ്ഷനിലുണ്ടായിരുന്ന ബാലകൃഷ്ണൻ ചോദ്യം ചെയ്തതാണ് ഷിജുവിനെ പ്രകോപിപ്പിച്ചത്. വാക്കേറ്റത്തിനിടെ ബാലകൃഷ്ണനെ ക്രൂരമായി മർദിക്കുകയും സൂപ്പർമാർക്കറ്റിന്‍റെ ഭിത്തിയിൽ തലയിടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. ജംങ്ഷനിൽ നിരവധി ആൾക്കാർ നോക്കി നിൽക്കെയായിരുന്നു ആക്രമണമെങ്കിലും വിമുക്ത ഭടൻ കൂടിയായ ഷിജുവിനെ ഭയന്ന് ആരും അടുത്തില്ല. അവശനായ ബാലകൃഷ്ണനെ അയൽവാസിയും ഓട്ടൊ ഡ്രൈവറുമായ വിഷ്ണുവാണ് ബൈക്കിൽ വീട്ടിലെത്തിച്ചത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സ

മെഡിക്കല്‍ കോളേജില്‍ ചികിത്സ

തലയ്ക്കടിയേറ്റതായി വീട്ടിൽ പറഞ്ഞതിനെത്തുടർന്ന് ഉടൻ കോലഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിച്ചു. രണ്ടു മണിക്കൂറിനകം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും അഞ്ചു കുപ്പി രക്തം നൽകുകയും ചെയ്തെങ്കിലും നില വഷളായി. വ്യാഴം ഉച്ചയ്ക്കായിരുന്നു അന്ത്യം. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.കൊലപാതകമാണെന്നു വ്യക്തമായ തെളിവുകൾ കിട്ടിയിട്ടും അസ്വാഭാവിക മരണത്തിനു മാത്രമാണ് കുന്നത്തുനാട് പൊലീസ് ആദ്യം കേസെടുത്തത്. തലയ്ക്കേറ്റ ക്ഷതവും തലച്ചോറിലെ ആന്തരിക രക്തസ്രാവമാണു മരണ കാരണമെന്നു പോസ്റ്റമോർട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. മുഖത്ത‌ു നീരുണ്ടായിരുന്നു. അടിയേറ്റ് അവശനിലയിൽ വീട്ടിലെത്തിയ പിതാവ്, ജംക്‌ഷനിൽ വച്ചു ഷിജുവും മറ്റൊരാളും ചേർന്നു തന്നെ മർദിച്ചതായി പറഞ്ഞിരുന്നു എന്ന് മകൻ പൊലീസിനു നൽകിയ മൊഴിയിലുണ്ട്. ടൈൽ തൊഴി‌ലാളിയായിരുന്ന ബാലകൃഷ്ണൻ വൃക്കരോഗത്തെ തുടർന്നു കുറച്ചു നാളായി ജോലിക്ക് പോയിരുന്നില്ല. ഭാര്യ: അജിത. മക്കൾ: കൃഷ്ണജ, അനന്തു.

 പ്രതിയെ കസ്റ്റഡിയിലെടുത്തില്ല

പ്രതിയെ കസ്റ്റഡിയിലെടുത്തില്ല


ബാലകൃഷ്ണൻ മരിച്ച ദിവസവും ഷിജു നാട്ടിലുണ്ടായിരുന്നു. എന്നാൽ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇന്നലെ മുതൽ ഇയാൾ ഒളിവിലാണ്. ഇതിനിടെ മുൻകൂർ ജാമ്യത്തിനും ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. ശക്തമായ രാഷ്‌ട്രീയ സ്വാധീനമുള്ള പ്രതിക്കു വേണ്ടി ചരടുവലികൾ നടക്കുന്നതായി ബാലകൃഷ്ണന്‍റെ ബന്ധുക്കൾ പറയുന്നു. ഹൈക്കോടതി അഭിഭാഷകൻ കൂടിയായ അരുൺകുമാർ ഫസൽ വധം ഉൾപ്പെടെ സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസുകളിൽ പാർട്ടിക്കു വേണ്ടി ഹാജരായിട്ടുണ്ട്.നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, അന്വേഷണം തുടങ്ങിയതായും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കുന്നത്തുനാട് സിഐ ജെ.കുര്യാക്കോസ് അറിയിച്ചു.

മരണമൊഴി നിര്‍ണായകം

മരണമൊഴി നിര്‍ണായകം

അതേസമയം, ഷിജുവിനെതിരേ മരണത്തിന് മുൻപ് ബാലകൃഷ്ണൻ മകന് നൽകിയ അന്ത്യമൊഴിയുടെ പകർപ്പ് വൺ ഇന്ത്യയ്ക്ക് ലഭിച്ചു. അച്ഛനെ ശിവൻ ചേട്ടന്‍റെ മകൻ മർദ്ദിച്ചുവെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അച്ഛൻ ഫോണിലൂടെയും നേരിട്ടും പറഞ്ഞ അന്ത്യമൊഴിയാണ് മകൻ പൊലീസിന് നൽകിയിരിക്കുന്നത്. അച്ഛന് മർദനമേൽക്കുമ്പോൾ മകൻ അനന്തു ജിമ്മിലായിരുന്നു. ശിവൻ ചേട്ടന്‍റെ മകൻ തന്നെ മർദ്ദി‌ച്ച് അവശാനിക്കിയെന്ന് പറഞ്ഞ് അച്ഛൻ തന്നെയായിരുന്നു അനന്തുവിനെ വിളിച്ചത്. ഉടൻ വീട്ടിലെത്തിയ അനന്തു കണ്ടത് അവശനായ നിലയിലിരിക്കുന്ന അച്ഛനെയായിരുന്നു. കാരണം തിരക്കിയപ്പോൾ ആദ്യം പറഞ്ഞ സംഭവങ്ങൾ വീണ്ടും വിശദീകരിച്ചു. തലയാകെ വീർത്തിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോൾ തലയിൽ നിന്നും ചോരപൊടിയുന്നുണ്ടായിരുന്നു. കൈയിലും പരിക്കേറ്റിട്ടുണ്ടായിരുന്നു. തുടർന്നാണ് കോലഞ്ചേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ബാലകൃഷ്ണൻ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് മകന്‍റെ മൊഴി. ഇത്തരത്തിൽ ശക്തമായ മൊഴിയുണ്ടായിട്ടും അന്വേഷണം വഴിതെറ്റിക്കാനാണ് അന്വേഷണ സംഘവും പൊലീസും ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സിപിഎം ജില്ല സെക്രട്ടറി സി.എൻ മോഹനന്‍റെ നേതൃത്വത്തിലാണ് പൊലീസിൽ ഇടപെടൽ നടത്തുന്നതെന്നാണ് പ്രധാന ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+