പ്രളയക്കെടുതി: മൂവാറ്റുപുഴ സർക്കാർ ഹോമിയോ ആശുപത്രിയിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം
മൂവാറ്റുപുഴ: നൂറുകണക്കിനാളുകൾ ദിവസേന ചികത്സ തേടിയെത്തുന്ന മൂവാറ്റുപുഴ സർക്കാർ ഹോമിയോ ആശുപത്രിയിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. കാല വർഷത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു നിലകളുള്ള ആശുപത്രി യുടെ രണ്ട്മൂ നില പൂർണ്ണമായി മുങ്ങുകയായിരുന്നു. ആശുപത്രിയിലെ ഗ്രൗണ്ട് ഫ്ലോറിലെ ഐ പി വാർഡും , രണ്ടാനിലയിലെ ഒ പി ലാബ്, ഫാർമസി, സ്റ്റോർറൂം അടക്കമുള്ളവയാണ് വെള്ളം കയറി നശിച്ചത്.
ആശുപത്രിയിലുണ്ടായിരുന്ന മുഴുവൻ രേഖകളും, മരുന്നുകളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് ഉപകരണങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു. ഗ്രൗണ്ട് ഫ്ലോറിൽ ദിവസങ്ങളോളം വെള്ളം മുങ്ങികിടന്നത് ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആശുപത്രിയുടെ തുടർ പ്രവർത്തനം ഇൗ കെട്ടിടത്തിൽ തുടർന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രി താൽക്കാലികമായി മറ്റെവിടേയെങ്കിലും പ്രവർത്തനം ആരംഭിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്. സംഭവമറിഞ്ഞ് എൽദോഎബ്രാഹാം എം.എൽ.എ ആശുപത്രി സന്ദർശനം നടത്തി ജീവനക്കാരുമായി സംസാരിച്ചു. ആശുപത്രി ശുചീകരണത്തിനായി കല്ലൂർക്കാട് , ആനിക്കാട് സ്ക്കൂളുകളിലെ എസ്.എസ്.എസ് ,സക്കൗട്ട് &ഗെെഡ് ടീമുകൾ രംഗത്തുണ്ട്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന മാലിന്യങ്ങളും, ആശുപത്രിയിലെ നനഞ്‌മരുന്നുകളടക്കം ഉള്ളവയും നീക്കം ചെയ്യുന്നതിന് രണ്ട് ദിവസമെങ്കിലും എടുക്കും. ആശുപത്രിയിലെ ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാ തന്നെനശിച്ചു. അടുത്ത ദിവസം ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള പദ്ദതി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കും.
താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ദിവസവും 250, 300-ഓളം പേരാണ് ഒ.പിയിലെത്തുന്നത്. ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടര്‍മാരും, 10-മറ്റ് ജീവനക്കാരും, നാല് താല്‍ക്കാലിക ജീവനക്കാരുമാണ് നിലവില്‍ ആശുപത്രിയില്‍ സേവന മനുഷ്ഠിക്കുന്നത്. 50-സെന്റോളം സ്ഥലം സ്വന്തമായിട്ടുള്ള ആശുപത്രിയ്ക്ക് ഏകദേശം 22-ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഇതിന് പുറമേ സീതാലയം, വന്ധ്യതാ നിവാരണക്ലിനിക്ക്, ലഹരി മോചന ക്ലിനിക്ക്, സത്ഗമയ ക്ലിനിക്ക്, ഹെപ്പറ്റൈറ്റിസ്.ഡി ക്ലിനിക്ക്, എന്നിവയും പ്രവര്‍ത്തിച്ച് വരുന്നു. ഇതിന് പുറമെ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.
ഇവിടെ എല്ലാ ബുധനാഴ്ചയും പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. കുട്ടികളുടെ മാനസീക പ്രശ്‌നങ്ങളും, പഠനവൈകല്ല്യങ്ങളും മറ്റും കണ്ടെത്തി കൗണ്‍സില്‍ അടക്കമുള്ള ചികിത്സ നല്‍കുന്നതിന് സത്ഗമയ ക്ലിനിക്കും പ്രവര്‍ത്തിച്ച് വരുന്നു. സ്ത്രീകളുടെ മാനസീക വൈകല്ല്യങ്ങളും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി സീതാലയം ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇതിന് പുറമെ ലഹരി മോചന ക്ലിനിക്കും, മാസത്തില്‍ ഒരിക്കല്‍ ഹൈപ്പറ്റൈറ്റിസ്.ഡി ക്ലിനിക്കും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ആഴ്ചയില്‍ നാല് ദിവസം ഒരു സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ലഭ്യമാണ്. ഇതിന് പുറമെ ആഴ്ചയില്‍ നാല് ദിവസം സ്‌പെഷ്യല്‍ എജ്യുകേഷന്‍ ടീച്ചറുടെ സേവനവും ഇവിടെ ലഭ്യമായിരുന്നു.