സിപിഎമ്മിന്‍റേത് ഇര വിരുദ്ധത,ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിൽ സിപിഎം നയം വ്യക്തമാക്കണം: പിടി തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിപിഎമ്മിന്‍റേത് ഇര വിരുദ്ധനിലപാടെന്ന് പി.ടി തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്ത നടപടിയെക്കുറിച്ച് കേരളത്തിലെ സിപിഎം നയം വ്യക്തമാക്കണം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഇതുവരെയും വിഷയത്തിൽ നയം വ്യക്തമാക്കിയിട്ടില്ല.
ഭൂരിപക്ഷം ഇടത് സഹയാത്രികളുള്ള സംഘടനയാണ് അമ്മ. സിപിഎം എംഎൽഎമാരായ ഗണേഷ്കുമാറും മുകേഷും എംപിയായ ഇന്നസെന്‍റും കൈരളി ടിവി എംഡിയായ മമ്മൂട്ടിയുമൊക്കെയാണ് സംഘടനയുടെ ഉന്നതങ്ങളിലുള്ളത്. ഇവരുടേത് പാർട്ടി നിലപാടാണോ എന്ന് വ്യക്തമാക്കണം. പാർട്ടി പറയുന്നതെന്തുമനുസരിക്കുമെന്ന് പറഞ്ഞ കെ.പി.എ.സി ലളിതയെപ്പോലുള്ളവർ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും പി.ടി. തോമസ് പറഞ്ഞു.
അമ്മയെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗബഹുജനസംഘടനയായി കൂട്ടാം. കുറ്റാരോപിതനായ വ്യക്തിയെ മഹത്വവത്കരിക്കാനും അതോടൊപ്പം അദ്ദേഹത്തിന് ജാമ്യം കിട്ടാൻ പ്രോസിക്യൂഷൻ സഹായിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. പ്രതി സാമ്പത്തികസ്വധീനമുള്ളവനും അംഗബലമുള്ളവനും എന്തും ചെയ്യാൻ മടിക്കാത്തവനുമാണെന്ന് സാധാരണ ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാറുണ്ട്.
എന്നാൽ ദിലീപിന്റെ കാര്യത്തിൽ അതുണ്ടായില്ല. അമ്മയെന്ന മഹത്തായ വാക്ക് ഈ സിനിമാസംഘടന കൊണ്ടുനടക്കുന്നത് തന്നെ വലിയൊരുകുറ്റമാണെന്നും പി.ടി. തോമസ് പറഞ്ഞു. പീഢിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് എതിരെ നിൽക്കുന്നവരെ പിന്താങ്ങുന്നതാണ് നയമെന്ന് പറയുന്ന അമ്മയെ എന്തുചെയ്യണമെന്നാണ് ചോദ്യമുയരേണ്ടത്.
ഡൽഹിയിൽ ഇടതുപക്ഷസഹയാത്രികരായ ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ കേരളത്തിലെ സിപിഎം ഉറങ്ങുകയല്ലെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തണമെന്നും പി.ടി. തോമസ് പറഞ്ഞു. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്‍റെയും വനിത കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈനെ പോലുള്ളവരുടെ നിലാപാടിനെ തള്ളിയാണ് സിപിഎം ദിലീപിനെ സംരക്ഷിക്കുന്നത്. ഇടതുപക്ഷസർക്കാരിന്റെ കാലത്ത് സ്ത്രീപീഢനം വർധിക്കുകയാണെന്നും പി.ടി തോമസ് പറഞ്ഞു.