റോറോ സര്‍വീസ് മുടക്കം കൂടാതെ സുഗമമായി നടത്തും; പുതിയ പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ!
കൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോറോ സര്‍വീസ് മുടക്കം കൂടാതെ സുഗമമായി നടത്തുന്നതിന് കൊച്ചി കോര്‍പറേഷന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കിന്‍കോ എന്നിവര്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. ഇപ്പോള്‍ പ്രതിദിനം 72 സര്‍വീസുകളാണ് റോറോ നടത്തുന്നത്. ഇത് തുടരും. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നതിനു വേണ്ട നടപടികള്‍ ചെയ്യും.
റോറോ ഓടിക്കുന്നതിനു ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ പരിശീലനം ലഭിച്ച രണ്ടു പേര്‍ക്ക് പുറമെ ഒരാളെ കൂടി ഈ മാസം നിയോഗിക്കുമെന്ന് കെ.വി തോമസ് എം.പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കിന്‍കോ അധികൃതര്‍ വ്യക്തമാക്കി. റോറോ നിര്‍മാണത്തില്‍ സാങ്കേതിക പിഴവുകളുണ്ടോ എന്ന കാര്യം കിന്‍കോയും വെസല്‍ നിര്‍മ്മിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡും സംയുക്തമായി പരിശോധിക്കും. വൈപ്പിനിലെ ജെട്ടി നിര്‍മാണത്തില്‍ തകരാറുകളുണ്ടെന്ന ആക്ഷേപം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പരിശോധിക്കും.
തകരാര്‍ ഉണ്ടെങ്കില്‍ ഒരു മാസത്തിനകം പരിഹരിക്കും. ചെറിയ സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് നടത്താതെ മാറ്റിയിട്ടിരിക്കുന്ന ഒരു വെസലിന്റെ തകരാര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പരിഹരിക്കും. റോറോയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഓഡിറ്റിങ് നടത്താനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചീഫ് എന്‍ജിനിയര്‍ വൈദ്യനാഥന്‍, കെ.എസ്.ഐ.എന്‍.സി കമ്പനി സെക്രട്ടറി വി.രാജു തുടങ്ങിയവര്‍ പങ്കെടുത്തു.