കപ്പൽ ഇടിച്ച സംഭവം; ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരത്തടിഞ്ഞു, ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു കപ്പൽ ജീവനക്കാർ കസ്റ്റഡിയിൽ
കൊച്ചി: കപ്പൽ ഇടിച്ചു തകർന്ന ബോട്ടിൽ നിന്നു കാണാതായതെന്നു സംശയിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരത്തടിഞ്ഞു. ആലപ്പുഴ കലവൂരിലെ കാട്ടൂർ തീരത്ത് ഇന്നലെ വൈകിട്ടു നാലോടെയാണു തിരയിൽ പെട്ട് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു മൃതദേഹം ഇതേ ഭാഗത്ത് കടലിൽ ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് തെരച്ചിൽ തുടങ്ങി.
മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി
തീരത്തടിഞ്ഞ മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും ഷർട്ടും അടിവസ്ത്രവമുണ്ട്. വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും തിരിച്ചറിയാൻ എറണാകുളത്തു നിന്നു പുറപ്പെട്ടു. അപകടത്തിൽ തകർന്ന ഓഷ്യാനിക് ബോട്ടിലെ 14 തൊഴിലാളികളിൽ അഞ്ചു പേരുടേതാണ് ഇതുവരെ കണ്ടെത്തിയത്.

രണ്ടു തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു. ശേഷിക്കുന്ന ഏഴ് പേർക്കു വേണ്ടി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ ഒരെണ്ണം തീരത്ത് അടിഞ്ഞത്. മുങ്ങിയ ബോട്ട് കണ്ടെത്താൻ ശ്രമം തുടരുന്നു. അപകടമുണ്ടായ സ്ഥലത്തു മുങ്ങി കിടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാവികസേനയുടെ നിരീക്ഷക് കപ്പൽ ഇന്നലെ ഇവിടെ എത്തിയെങ്കിലും തിര ശക്തമായി വെള്ളം കലങ്ങി കിടക്കുന്നതു മൂലം റെസ്ക്യു ഓപ്പറേറ്റഡ് വെഹിക്കിൾ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന നടത്താൻ സാധിച്ചില്ല.
കേരള തീരത്തു കപ്പൽ ഇടിച്ചു മത്സ്യബന്ധന ബോട്ട് തകർന്ന കേസിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു കപ്പൽ ജീവനക്കാർ കസ്റ്റഡിയിൽ. അപകടത്തിന് ഇടയാക്കിയ "ദേശ് ശക്തി' കപ്പലിന്‍റെ ക്യാപ്റ്റൻ ആലുവാലിയ, സെക്കന്‍റ് ഓഫിസർ നന്ദകിഷോർ, സീമാൻ രാജ്കുമാർ എന്നിവരാണ് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസിന്‍റെ പിടിയിലായത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചരക്ക് കപ്പലായ "ദേശ് ശക്തി' ഇന്ധനവുമായി ചെന്നൈ തുറമുഖത്ത് നിന്നു ഇറാഖിലെ ബസ്ര തുറമുഖത്തേക്ക് പോകുകയായിരുന്നു.
അപകടത്തെ തുടർന്നു മറൈൻ മർക്കന്‍റൈൽ വകുപ്പിന്‍റെ (എംഎംഡി) നിർദ്ദേശ പ്രകാരം കപ്പൽ ന്യൂ മാംഗ്ലൂരു തുറമുറഖത്ത് അടുപ്പിച്ചിരുന്നു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസും എംഎംഡി ഉദ്യോഗസ്ഥരും കഴിഞ്ഞ അഞ്ചു ദിവസമായി കപ്പലിൽ നടത്തിയ പരിശോധനയിലാണ് അപകടത്തിന് ഇടയാക്കിയത് ദേശ് ശക്തിയാണെന്നു സ്ഥിരീകരിച്ചത്. ബോട്ടിൽ ഇടിച്ചതായി അറിയില്ലെന്നാണു ക്യാപ്റ്റൻ നൽകിയ മൊഴി.അപകടസമയത്ത് നന്ദകിഷോറിനായിരുന്നു കപ്പലിന്‍റെ ചുമതല. മൂന്നു പേരെയും കൊച്ചിയിൽ കൊണ്ടുവന്നു കൂടുതൽ ചോദ്യം ചെയ്യുമെന്നു കോസ്റ്റൽ പൊലീസ് സിഐ ടി.ആർ.സന്തോഷ് അറിയിച്ചു.
ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ കപ്പലിന്‍റെ മുൻഭാഗത്തു നടത്തിയ പരിശോധനയിൽ കപ്പലിന്‍റെ ചട്ടക്കൂടിൽ നിന്ന് ഓഷ്യാനിക് ബോട്ടിന്‍റെ പെയിന്‍റിന്‍റെ അടയാളങ്ങൾ കണ്ടെത്തിയിരുന്നു. ഈ ഭാഗത്തു കൂട്ടിയിടി നടന്ന പോറലുകളുണ്ടായിരുന്നു. കപ്പലിന്‍റെ വോയേജ് ഡേറ്റ റിക്കോർഡർ, ഇലക്‌ട്രോണിക് ചാർട്ട് ഡിസ്പ്ലേ ആൻഡ് ഇൻഫർമേഷൻ(ഇസിഡിഐസി) എന്നിവയിൽ നിന്നും നിർണായക വിവരങ്ങൾ കിട്ടി.
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കപ്പലിന്‍റെ അടിഭാഗത്തു നടത്തിയ പരിശോധനയിലും തെളിവുകൾ ലഭ്യമായതോടെയാണ് ബോട്ടിൽ ഇടിച്ച കപ്പൽ ദേശ് ശക്തിയാണെന്ന് എംഎംഡി സ്ഥിരീകരിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തും. കപ്പൽ പിടിച്ചിടില്ലെന്നു പൊലീസ് വ്യക്തമാക്കി. മറ്റൊരു ക്യാപ്റ്റനെ ഏർപ്പാടാക്കാൻ ഷിപ്പിങ് ഏജൻസി നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏഴിനു പുലർച്ചെയാണ് കൊച്ചി തുറമുഖത്തു നിന്നു 45 നോട്ടിക്കൽ മൈൽ അകലെ നാട്ടിക തീരത്ത് പുലർച്ചെ അപകടമുണ്ടായത്. 14 തൊഴിലാളികളിൽ രണ്ടു പേർ മാത്രമാണ് രക്ഷപ്പെട്ടത്.












Click it and Unblock the Notifications