മയക്കുമരുന്ന് വേട്ട; 63 നൈട്രസപ്പാം ഗുളികകളും രണ്ട് ആംപ്യൂളുകളുമായി മൂന്നു യുവാക്കൾ പിടിയിൽ
കിഴക്കമ്പലം: 63 നൈട്രസപ്പാം ഗുളികകളും രണ്ട് ആംപ്യൂളുകളുമായി മൂന്നു യുവാക്കൾ കിഴക്കമ്പലത്ത് പിടിയിൽ. നോര്‍ത്ത് പറവൂർ കടുങ്ങല്ലൂർ പടമാട്ട്പറമ്പിൽ ആക്കാട്ട് കൃഷ്ണപ്രസാദ് (28), മന്നം കോക്കരണിപറമ്പ് ശരൺ (26), മുപ്പത്തടം കണ്ണിക്കമാലിൽ ജിതിൻ (26) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!
മയക്കുമരുന്ന് മാഫിയക്കെതിരെ കുന്നത്തുനാട് പോലീസ് രൂപീകരിച്ച പ്രത്യേക സംഘം തുടർച്ചയായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് കാറിൽ മയക്കുമരുന്ന് കടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ കിഴക്കമ്പലത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നു പിടിച്ചെടുത്ത ഗുളികകളും ആംപ്യൂളുകളും മാനസിക വിഭ്രാന്തി ഉള്ളവരും, കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ ഉള്ളവരും വേദന സംഹാരിയായി ഉപയോഗിച്ച് വരുന്നതാണ്.
പ്രതികൾ ജില്ലയിലെ വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രോഗികളെ സമീപിച്ച് അവരിൽ നിന്നും പ്രിസ്ക്രിപ്ഷൻ കൈക്കലാക്കിയും, മെഡിക്കൽ രംഗത്തുള്ളവർ വഴിയും അയൽ സംസ്ഥാനങ്ങളിൽ നിന്നു കടത്തിയും വിൽപ്പന നടത്തുകയാണ് പതിവ്. മാരകരോഗങ്ങൾക്ക് നൽകുന്ന വേദന സംഹാരികൾ പുറത്തേക്ക് കടത്തുന്ന റാക്കറ്റുകൾ തകർക്കുന്നതിനായി അന്വേഷണം നടത്തി വരുകയാണെന്നും കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്റ്റർ ജെ. കുര്യാക്കോസ് പറഞ്ഞു.
പ്രതികൾക്ക് ആലുവ, പറവൂർ, ഫോർട്ട്കൊച്ചി, ബിനാനിപുരം, തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, അടിപിടി കേസുകൾ നിലവിലുണ്ടന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവുർ ഡി. വൈ. എസ്. പി. ജി. വേണുവിന്‍റെ നിർദ്ദേശനുസരണം കുന്നത്തുനാട് സി. ഐയുടെ നേതൃത്വത്തിൽ എസ്. ഐ. ടി. ദിലീഷ്, എസ്. ഐ. ജോൺ, സിവിൽ ഓഫീസർമാരായ ഹമീദ്, മനാഫ്, ദിനിൽ, അജിത്, സജീവൻ, വേണു, എൽദോസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.