സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ, മോഫിയയോട് പച്ചകുത്താന്‍ നിര്‍ബന്ധിച്ചെന്ന് പിതാവ്
കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വമ്പന്‍ വെളിപ്പെടുത്തലുകള്‍. മോഫിയയുടെ പിതാവിന്റെയും സുഹൃത്തിന്റെയും വെളിപ്പെടുത്തലുകളാണ് കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. പോലീസിനെതിരെ വെളിപ്പെടുത്തലുണ്ട്. ക്രൂര പീഡനമാണ് മോഫിയക്ക് ഭര്‍ത്താവിന് കീഴില്‍ അനുഭവിക്കേണ്ടി വന്നതെന്ന് പിതാവ് പറയുന്നു.
സുഹൈല്‍ ചെയ്യാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ക്കും മോഫിയയെ നിര്‍ബന്ധിച്ചിരുന്നുവെന്നും സുഹൃത്തും പറയുന്നു. അതേസമയം ഭര്‍ത്താവ് സുഹൈലിന്റെയും വീട്ടുകാരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മോഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം പറയുന്നത് സുഹൈല്‍ ക്രൂരമായി മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതും പറഞ്ഞ് മോഫിയയെ മര്‍ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകര്‍ത്തെന്ന് സലീം പറയുന്നു. കുട്ടി സഖാവും സിഐയും ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് മോഫിയയുടെ പിതാവ് ആരോപിച്ചു. മര്‍ദനവും സുഹൈലിന്റെ ലൈംഗിക വൈകൃതവും മൂലം വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ തന്നെ മോഫിയ വീട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നുവെന്നും സലീം വ്യക്തമാക്കി.

സുഹൈല്‍ മകളെ പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നു. സിനിമ നിര്‍മിക്കാന്‍ മുപ്പത് ലക്ഷം വേണമെന്നായിരുന്നു ആവശ്യം. ഈ പണം നല്‍കാതിരുന്നത് കൊണ്ട് മോഫിയയുടെ കൈ തിരിചിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് കുട്ടി സഖാവെന്ന് മോഫിയ വിളിക്കുന്നയാളാണ്. ഇയാളും സിഐയും ചേര്‍ന്നാണ് എല്ലാ കാര്യങ്ങളും നോക്കിയത്. ഇവര്‍ പരാതി ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സ്റ്റേഷനുള്ളില്‍ വെച്ച് മോഫിയ പൊട്ടിക്കരഞ്ഞിട്ടും സിഐക്ക് യാതൊരു ദയയും തോന്നിയില്ല. സുഹൈലിന്റെ ബന്ധുവാണ് കുട്ടി സഖാവെന്നാണ് മോഫിയ പറഞ്ഞിരുന്നത്. ഈ സംഭവത്തില്‍ അയാളുടെ പങ്കും അന്വേഷിക്കണമെന്ന് മോഫിയയുടെ പിതാവ് ആവശ്യപ്പെട്ടു.

കേസില്‍ കുട്ടിസഖാവിനെ പ്രതിയാക്കണം. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിക്കണം. മോഫിയക്ക് നീതി നിഷേധിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്യണം. ഇല്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും മോഫിയയുടെ പിതാവ് സലീം പറഞ്ഞു. അതേസമയം ഭര്‍ത്താവ് മുഹമ്മദ് സുഹൈലും കുടുംബവും അറസ്റ്റിലായിട്ടുണ്ട്. ഇവരെ ഒളിവില്‍ നിന്നാണ് പോലീസ് പൊക്കിയത്. ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. പോലീസിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ മോഫിയയുടെ ആത്മഹത്യാ കുറിപ്പിലും ഉണ്ട്. അദ്ദേഹ്തതിനെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടാവുമെന്നാണ് സൂചന.

അതേസമയം മൊഫിയയുടെ സുഹൃത്തും സഹപാഠിയുമായ ജോവിനും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഭര്‍ത്താവ് സുഹൈലിനെതിരെ നടത്തിയിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മോഫിയയെ ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ജോവിന്‍ വെളിപ്പെടുത്തുന്നു. പര്‍വീണ്‍ എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നുവെന്ന് ജോവിന്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ മാസത്തിലൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സുഹൈലിന് ഗള്‍ഫില്‍ ജോലിയുണ്ടെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഗള്‍ഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. ഇനി സിനിമാ മേഖലയിലേക്ക് ഇറങ്ങാന്‍ പോവുകയാണെന്നും പറഞ്ഞു.

തിരക്കഥയെഴുതി ജീവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞു. ഇതിനെയെല്ലാം മൊഫിയ പിന്തുണച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള ജോലിക്കും പോകാന്‍ സുഹൈല്‍ തയ്യാറായില്ല. മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കാനായിരുന്നു താല്‍പര്യം. മോഫിയയോട് സംസാരിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ല. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ ഓരോന്നായി വരികയായിരുന്നു. ഇതെല്ലാം മൊഫിയയെ മാനസികമായി തളര്‍ത്തിയിരുന്നു. ശരീരത്തില്‍ പച്ച് കുത്തണമെന്ന് നിര്‍ബന്ധിച്ചു. മാനസിക പീഡനങ്ങളുണ്ടായി. പച്ച് കുത്താന്‍ മോഫിയക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പറയാന്‍ പറ്റാത്ത പല കാര്യങ്ങളും നിര്‍ബന്ധിച്ചിരുന്നുവെന്നും മോഫിയ പറഞ്ഞിട്ടുണ്ടെന്ന് സുഹൃത്ത് പറയുന്നു.

സമീപത്ത് തന്നെയുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സുഹൈലിന്റെ മാതാപിതാക്കള്‍ മോഫിയയില് സമ്മര്‍ദം ചെലുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ മാത്രമായിരുന്നു ആയിരുന്നത്. അതുകൊണ്ട് മോഫിയയുടെ വീട്ടുകാര്‍ക്ക് പണം കൊടുക്കാനുണ്ടായിരുന്നില്ല. വീട്ടുകാരെ മാനസിക പീഡനം അറിയിക്കും എന്നുള്ളത് കൊണ്ടാവും, അവളെ മാനസിക രോഗിയാക്കാനുള്ള ശ്രമം നടത്തിയത്. നാട്ടിലാകെ മാനസിക രോഗിയാണെന്ന് പറഞ്ഞ് പരത്തി. സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചപ്പോള്‍ വലിയ പ്രതീക്ഷിയായിരുന്നു. സിഐ മോശമായി പെരുമാറിയത് തളര്‍ത്തിയിട്ടുണ്ടാവും. മയത്തില്‍ സംസാരിച്ചിരുന്നുവെന്നും അവള്‍ തങ്ങള്‍ക്കൊപ്പം ക്ലാസിലുണ്ടാവുമായിരുന്നുവെന്നും ജോവിന്‍ പറഞ്ഞു.

ഇതിനിടെ കേസില്‍ ആരോപണ വിധേയനായ സിഐ ഇന്ന് ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സിഐ സുധീറിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കിട്ടില്ലെന്നാണ് പോലീസ് വാദം. ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുകയാണ്. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് സുധീറിനെ മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത.് രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥന്‍ തുടരുന്നത്. ചുമതലകളില്‍ നിന്ന് മാറ്റിയെന്ന് പറഞ്ഞ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനിടെ ബെന്നി ബെഹനാന്‍ എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഐജി സ്റ്റേഷനിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു. നേതാക്കള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയാണ്. സിഐയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഡിഐജി എത്തിയത്.

അതേസമയം സുധീറിനെതിരെ വേറെയും പരാതികള്‍ വന്നിരിക്കുകയാണ്. തന്നോട് സിഐ മോശമായി പെരുമാറിയിട്ടുണ്ടെന്ന് മറ്റൊരു പരാതിക്കാരി പറയുന്നു. ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടി വന്ന പീഡനത്തില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി. ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ നിന്നിട്ടും നീതി ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. താന്‍ പരാതി നല്‍കിയ ദിവസം മോഫിയ സ്റ്റേഷനിലെത്തിയിരുന്നു. മോഫിയയോട് വലിയ ശബ്ദത്തില്‍ സംസാരിക്കുന്നത് താനും കേട്ടിരുന്നുവെന്ന് യുവതി പറയുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പരാതി നല്‍കിയത്. എന്നാല്‍ നീതി ലഭിച്ചില്ല. നാല് മണിക്ക് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സിഐ ഭീഷണിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം സിഐക്കെതിരെ ചുമത്തണമെന്നാണ് പ്രധാന ആവശ്യം












Click it and Unblock the Notifications