വീട്ടമ്മ ചില്ല് തുളഞ്ഞു കയറി മരിച്ച സംഭവം: ബാങ്ക് ഓഫ് ബറോഡയ്ക്ക് നേരെ കല്ലേറ്
കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിലെ ചില്ലുവാതിൽ തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ യുവാവ് റോഡരികില്‍ കിടന്ന കല്ലുകള്‍ പെറുക്കി ബാങ്കിന് നേരെ എറിയുകയായിരുന്നു. ഇതേതുടര്‍ന്ന് ആലുവ മൂന്നാര്‍ റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ ജനല്‍ചില്ലുകള്‍ കല്ലേറിൽ തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
രണ്ട് തവണ കല്ലെറിഞ്ഞതില്‍ ഒന്ന് ബാങ്കിന്റെ ബോര്‍ഡിലും മറ്റൊന്ന് തൊട്ടടുത്ത സ്ഥാപനത്തിന്റെ ജനല്‍ചില്ലിലുമാണ് കൊണ്ടത്. ഈ സമയം ഇവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ കയര്‍ക്കുകയും ചെയ്തു. പിന്നീട് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിൽ തന്നെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കല്ലെറിഞ്ഞ ആളെയും ഇയാള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തുന്നതിനുള്ള അന്വേഷണം പെരുമ്പാവൂര്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബാങ്കിനുള്ളിലേക്ക് കയറിയ ബീന ഇരു ചക്രത്തിൽ മറന്നുവെച്ച താക്കോൽ എടുക്കാൻ തിരക്കിട്ട് പുറത്തേക്കിറങ്ങുമ്പോൾ ചില്ലുവാതിലിൽ ഇടിച്ചാണ് അപകടമുണ്ടാവുകയായിരുന്നു. ചേലക്കാട്ട് വീട്ടിൽ ബീന നോബിയാണ് മരിച്ചത്. തട്ടിവീണ ബീനയുടെ വയറിലേക്ക് ചില്ലുകഷ്ണം കുത്തിക്കയറിയതോടെ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വീണ സ്ഥലത്തുനിന്ന് ബീന എഴുന്നേറ്റെങ്കിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ബാങ്ക് ജീവനക്കാർ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മരിച്ച ബീനയുടെ മൃതദേഹം നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനൊപ്പം ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരികയായിരുന്ന ബീന മൂന്ന് മക്കളുടെ അമ്മയാണ്. നോബിയാണ് ഭർത്താവ്. അഖില, ജിസ്മോൻ, ജെയ്മോൻ എന്നിവർ മക്കളാണ്.












Click it and Unblock the Notifications