ദീപുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു: കാരണം വൈരാഗ്യമെന്ന് കുറ്റപത്രം
എറണാകുളം : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികളായിട്ടുള്ളത്. സിപിഎമ്മിനെതിരെ ട്വന്റി ട്വന്റി പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് സമരം നടത്തിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നടന്ന് ഒന്നരമാസത്തിനുള്ളിലാണ് പൊലീസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല നടന്ന് ഒന്നരമാസത്തിനുള്ളിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്‌മാന്‍, ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് കേസിലെ പ്രതികള്‍. എസ് സി എസ് ടി വകുപ്പ് പ്രകാരവും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പുറമെയാണ് ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദീപുവിന്റെ കൊലപാതകം ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് രംഗത്തെത്തിയിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് കൊലപാതകം നടന്നതെന്നും പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് ആരോപിച്ചിരുന്നു. മര്‍ദ്ദിക്കാന്‍ തന്നെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ അവിടെയെത്തിയത്. അല്ലാതെ ബക്കറ്റ് പിരിവ് നടത്താനല്ല അവര്‍ സംഭവസ്ഥലത്ത് എത്തിയത്. സമരത്തെക്കുറിച്ച് പറയാന്‍ കോളനികളിലെ വീടുകളില്‍ കയറി ഇയറങ്ങുമ്പോഴാണ് അക്രമികള്‍ പതിയിരുന്ന് ആക്രമിച്ചത്. ശരീരത്തിന് പുറത്ത് പരിക്കുകളില്ലെന്നും ആന്തരികമായി ക്ഷതമേല്‍പ്പിക്കുന്ന മര്‍ദനമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫെബ്രുവരി 12നാണ് ദീപു ക്രൂരമായി കൊലചെയ്യപ്പെട്ടത്. ട്വന്റി ട്വന്ററിയുടെ പദ്ധതിയായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ സ്ഥലം എംഎല്‍എയായ പി വി ശ്രീനിജനും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ട്വന്റി ട്വന്റി സമരം നടത്തിയിരുന്നു. രാത്രി ഏഴിന് വിളക്കുകള്‍ അണച്ചു കൊണ്ടായിരുന്നു സമരം നടത്തിയത്.

ദീപുവിന് 38 വയസായിരുന്നു. അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ ദീപു ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. ആക്രമണത്തിന് ശേഷം ദീപുവിന്റെ വീടിനു മുന്നില്‍ എത്തിയ അക്രമികള്‍ ഭീഷണി മുഴക്കിയിരുന്നു. ദീപുവിന് ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയും എന്നായിരുന്നു അക്രമികളുടെ ഭീഷണി. ദീപുവിനെ രാജഗിരി ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. ദീപുവിന് കടുത്ത രീതിയിലുളള തലവേദന ഉണ്ടാകുകയും തുടര്‍ന്ന് രക്തം ഛര്‍ദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തത്. പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

സിപിഎമ്മിന്റെ ക്രൂരമായ മര്‍ദനം മൂലമാണ് ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ജനാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്റെ പേരിലാണ് പട്ടിജാതി കോളനിയില്‍ കടന്നു കയറി സി പി എം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദ്ദിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കുടുംബത്തിന് നീതി കിട്ടിയില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കേസില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ജില്ലാ കലക്ടറോ പട്ടിക ജാതി കമ്മീഷനോ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര പട്ടിക ജാതി കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications