Get Updates
Get notified of breaking news, exclusive insights, and must-see stories!

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ലക്ഷങ്ങളുടെ കൊള്ള; കടത്തി കൊണ്ടു പോയത് അത്യാധുനിക സുരക്ഷ ഉപകരണങ്ങള്‍, 75 കപ്ലിങ്സുകളും 68 ബ്രാഞ്ച് പൈപ്പുകളും കടത്തി!

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നും 4.60 ലക്ഷം രൂപയുടെ അഗ്നിശമന ഉപകരണങ്ങൾ മോഷണം പോയ സംഭവത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ കൊല്ലം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഐഎസ്എൽ മത്സരങ്ങൾക്കു ശേഷമാണ് സ്റ്റേഡിയത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇട്ടിരുന്ന അഗ്നിശമന ഉപകരണങ്ങൾ കടത്തിക്കൊണ്ടു പോയത്. തീ കെടുത്താനുള്ള ഹൈഡ്രന്‍റ് സംവിധാനത്തിന്‍റെ ഭാഗമായ 75 കപ്ലിങ്സുകളും 68 ബ്രാഞ്ച് പൈപ്പുകളുമാണു കടത്തിയത്.

കഴിഞ്ഞ മൂന്നാംതീയതിയാണ് ഇതു സംബന്ധിച്ചു പരാതി കിട്ടിയതെന്നു പാലാരിവട്ടം പൊലീസ് അറിയിച്ചു. കാണാതായ ഉപകരണങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ഫയർഫോഴ്സിന്‍റെ സഹായം തേടിയിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ മോഷണം പോയ സാധനങ്ങളുടെ എണ്ണവും വിലയും തിട്ടപ്പെടുത്താൻ സാധിക്കൂ. വില കൂടിയ ഗൺമെറ്റൽ, പിത്തള എന്നിവ കൊണ്ടുള്ള സാധനങ്ങളാണു കവർന്നത്.

Kaloor stadium

ഇവ ആക്രി കടകൾക്കു മറിച്ചു വിറ്റതായിട്ടാണു സംശയം. സ്റ്റേഡിയത്തിലെ അഗ്നിശമ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിയ്ക്ക് എത്തിയ സ്ഥാപനത്തിന്‍റെ ജീവനക്കാരാണു സാധനങ്ങൾ കാണാനില്ലെന്ന കാര്യം അധിക‌ൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നു സ്റ്റേഡിയത്തിലെ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ പരാതിയിലാണു പാലാരിവട്ടം പൊലീ‌സ് കേസെടുത്തത്.

സുരക്ഷാ ജീവനക്കാരുള്ള സ്റ്റേഡിയത്തിൽ നിന്നും സാധനങ്ങൾ മോഷണം പോയതിൽ ദുരൂഹതയുള്ളതായി സൂചനയുണ്ട്. സ്റ്റേഡിയത്തിന് സ്വന്തമായി സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും സ്റ്റേഡിയത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളിൽ ക്യാമറകളുണ്ട്. ഈ ക്യാമറകൾ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു. 2017ല്‍ അണ്ടര്‍-17 ലോകകപ്പ് സമയത്ത് സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി നാലു കോടിയിലേറെ രൂപ ചെലവഴിച്ച് സ്ഥാപിച്ച അഗ്നി സുരക്ഷ മുന്‍ കരുതല്‍ സംവിധാനത്തിന്റെ ഭാഗമായുള്ള വിവിധ ഉപകരണങ്ങളാണ് മോഷണം പോയത്.

സംഭവം നടന്ന് ആഴ്ച്ചകള്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് ജി.സി.ഡി.എ അധികൃതര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. സ്റ്റേഡിയത്തിന്റെ ചുമതലയുള്ളവരുടെ അറിവോടെയാണ് വന്‍ മോഷണം നടന്നതെന്ന ആരോപണവും ഇതോടെ ശക്തമായി. സ്റ്റേഡിയത്തിന്റെ നിരീക്ഷണ ചുമതലക്കായി ഇവിടെ സ്ഥിരം സുരക്ഷ ജീവനക്കാരുണ്ട്.

ജി.സി.ഡി.എയുടെ ഒരു ഓഫീസും സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും മോഷണ വിവരം അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു ജി.സി.ഡി.എ. മോഷണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിവരം ആദ്യം പുറത്തറിയിക്കാതിരുന്ന ജി.സി.ഡി.എ അധികൃതര്‍ നാലു ദിവസം മുമ്പ് മാത്രം പൊലീസില്‍ പരാതി നല്‍കിയതിലും ദുരൂഹതയുണ്ട്. വിവിധ ദിവസങ്ങളിലായാണ് സ്റ്റേഡിയത്തില്‍ മോഷണം നടന്നതെന്നാണ് സൂചന.

ഫയര്‍ സേഫ്റ്റി സംവിധാനങ്ങളുടെ ഹോസ് അടക്കമുള്ളവയാണ് മോഷണം പോയത്. ഇത് അഴിച്ചു മാറ്റലും മോഷ്ടിച്ച് പുറത്തേക്ക് കടത്തി കൊണ്ടു പോവലും അത്ര എളുപ്പമല്ല. 24 മണിക്കൂറും സുരക്ഷ ജീവനക്കാരുടെ സാനിധ്യമുള്ളിടത്ത് ആരുമറിയാതെ സുരക്ഷ ഉപകരണങ്ങള്‍ മോഷണം പോയെന്നത് അവിശ്വസനീയവുമാണ്. കഴിഞ്ഞ ജൂണ്‍ 20ന് സ്റ്റേഡിയത്തില്‍ വ്യാപാരം നടത്തുന്നവര്‍ മോഷണം സംബന്ധിച്ച് ജി.സി.ഡി.എ അധികൃതര്‍ക്ക് സൂചന നല്‍കിയിരുന്നു. ഇത് ഗൗനിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

എന്നാല്‍ ഒരാഴ്ച്ച മുമ്പാണ് സംഭവം നടന്നതെന്നാണ് ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലീമിന്റെ വാദം. മോഷണം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ചെയര്‍മാന്‍ പറയുന്നു. എന്നാല്‍ നാലു ദിവസം മുമ്പാണ് മോഷണം സംബന്ധിച്ച് പരാതി ലഭിച്ചതെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. മോഷണം എപ്പോഴാണ് നടന്നതെന്നതിനെ കുറിച്ച് അറിയില്ലെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ വസ്തുക്കളുടെ മൂല്യം ഇതുവരെ ജി.സി.ഡി.എ കണക്കാക്കിയിട്ടില്ല.

പൊലീസ് ഇത് സംബന്ധിച്ച് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ചാലേ എത്ര രൂപയുടെ വസ്തുക്കള്‍ മോഷണം പോയതെന്ന് വെളിപ്പെടുത്താനാവൂ എന്ന് പൊലീസ് പറയുന്നു. അതേസമയം സ്റ്റേഡിയത്തില്‍ സിസി ടിവി കാമറകള്‍ ഇല്ലെന്ന ജി.സി.ഡി.എ വാദവും കൂടുതല്‍ ദുരൂഹതയുണ്ടാക്കുന്നുണ്ട്. സ്റ്റേഡിയത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് സിസി ടിവി ക്യാമറകള്‍ ഉള്ളതെന്നാണ് ചെയര്‍മാന്റെ വാദം.

പൊലീസും ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. സുരക്ഷ ജീവനക്കാരെയും ഏജന്‍സിയെയും അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചു വരുത്തുമെന്നും പൊലീസ് പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സേനയില്‍ നിന്ന് വിരമിച്ചവരെയായിരുന്നു സ്റ്റേഡിയത്തില്‍ സുരക്ഷ ജീവനക്കാരായി നിയമിച്ചിരുന്നത്. എന്നാല്‍ പുതിയ ഭരണസമിതി വന്നതോടെ സുരക്ഷ ചുമതല സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.

ഷിഫ്റ്റ് സമ്പ്രദായത്തില്‍ എട്ടോളം ജീവനക്കാരാണ് സ്റ്റേഡിയത്തിന്റെ സുരക്ഷ സംഘത്തിലുള്ളത്. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് തൊട്ടുമുമ്പായി ജിസിഡിഎ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ഒരു എഞ്ചിനീയര്‍ ദിവസവും സ്റ്റേഡിയത്തില്‍ ഉണ്ടാവണമെന്നും ചട്ടമുണ്ട്. ഇത്രയും സംവിധാനങ്ങളുണ്ടായിരിക്കെ വന്‍ മോഷണം എങ്ങനെ സാധ്യമായെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല.

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച 2017ലെ അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായാണ് പ്രധാന വേദികളിലൊന്നായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലും നവീകരണം നടത്തിയത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കോടികള്‍ ചെലവഴിച്ച് അഗ്നി രക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചത്. ഫിഫയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായത്.

ഇതിനായി ആദ്യം നല്‍കിയ കരാറില്‍ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നു സ്‌റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ കരാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് നിര്‍മാണം കിറ്റ്‌കോയെ ഏല്‍പ്പിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 24.88 കോടി രൂപയാണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി അനുവദിച്ചിരുന്നത്. ജി.സി.ഡി.എ ആയിരുന്നു നവീകരണത്തിന് നേതൃത്വം നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+