മോഡലുകളുടേത് കരുതിക്കൂട്ടിയ കൊലപാതകം, ബലാത്സംഗ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപി രാജ്യസഭയില്‍
ദില്ലി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി സുരേഷ് ഗോപി എംപി. മോഡലുകളുടേത് കൊലപാതകമാണെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിലെ മയക്കുമരുന്ന് മാഫിയകളുടെ കാര്യം അടക്കം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് എംപി ചെയ്തത്. കേസില്‍ പല വെളിപ്പെടുത്തലുകളും നേരത്തെ ഉണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതിയായ സൈജുവിന്റെ ലഹരിപാര്‍ട്ടി അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ നിന്ന് തന്നെ മോഡലുകളെ ദുരുദേശ്യത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മോഡലുകള്‍ ഇതിന് വഴങ്ങാതെ വന്നതോടെയാണ് കാര്‍ ചേസിംഗ് ഉണ്ടായത്.

മോഡലുകളുടേത് അപകട മരണമല്ല, മറിച്ച് മനപ്പൂര്‍വമുള്ള കൊലപാതകമാണെന്ന് സുരേഷ് ഗോപി ആരോപിച്ചു. കൊച്ചിയില്‍ നടന്നത് കൊല്ലണമെന്ന ഉദ്ദേശത്തോടെ നടന്ന കാര്യങ്ങളാണ്. മോഡലുകളായ അന്‍സി കബീറിനെയും അഞ്ജനയെയും ലൈംഗികമായി ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും സുരേഷ് ഗോപി ആരോപിച്ചു. അതില്‍ നിന്ന് രക്ഷ നേടാനായി മോഡലുകള്‍ രണ്ട് ചെറുപ്പക്കാരുടെ സഹായം തേടി. അവരെ ലഹരിക്ക് അടിമയായ വ്യക്തി പിന്തുടരുകയായിരുന്നു കൊച്ചിയിലെ റോഡില്‍ വെച്ച് രണ്ട് മോഡലുകളെയും ഇയാള്‍ ഇല്ലാതാക്കി. അതിനെ ഒരിക്കലും അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ഇന്നലെ മയക്കുമരുന്ന് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിലാണ് ഇക്കാര്യങ്ങള്‍ സുരേഷ് ഗോപി എടുത്ത് പറഞ്ഞത്. കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ചര്‍ച്ചയില്‍ പറഞ്ഞു. നേരത്തെ സൈജുവിന്റെ മൊബൈലിലെ വീഡിയോയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വനിതാ ഡോക്ടര്‍ അടക്കം ഇയാള്‍ നടത്തുന്ന ലഹരിപാര്‍ട്ടിയിലേക്ക് എത്താറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഫ്റ്റര്‍ പാര്‍ട്ടികളും പലപ്പോഴും ഉണ്ടാവാറുണ്ടായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന്റെ അടക്കം ദൃശ്യങ്ങളും ഇയാളുടെ ഫോണിലുണ്ടായിരുന്നു.
പല ദൃശ്യങ്ങളും ഉപയോഗിച്ച് ഇയാള്‍ സ്ത്രീകളെ ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും, മയക്കുമരുന്ന് കടത്തിന് വരെ ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. വനത്തില്‍ കയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസും സൈജുവിനെതിരെയുണ്ട്. നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് പാര്‍ട്ടികള്‍ നടത്താറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. മോഡലുകളോട് സൈജു ആഫ്റ്റര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ സൈജുവിന്റെ കാര്‍ മോഡലുകള്‍ സഞ്ചരിച്ച കാര്‍ പിന്തുടരുകയായിരുന്നു. അതിവേഗത്തില്‍ കാര്‍ ഓടിച്ച് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അതേസമയം മോഡലുകള്‍ മരിക്കാന്‍ ഇടയായ അപകടം നടന്നതിന് തൊട്ടുപിന്നാലെ നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകള്‍ നശിപ്പിച്ചതാണ് കേസില്‍ നിര്‍ണായക തെളിവുകള്‍ ഇല്ലാതാവാന്‍ കാരണം. ഇത് കായലില്‍ എറിയുകയായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. പക്ഷേ സൈജുവിന്റെ ഫോണില്‍ നിന്ന് കിട്ടിയത് നിര്‍ണായക തെളിവുകളാണ്. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളാണ് ഇവയെന്നും പോലീസ് പറയുന്നു. ഇയാള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ ചാറ്റുകളെല്ലാം മയക്കുമരുന്നിനെ കുറിച്ചുള്ള എല്‍എസ്ഡി അടക്കമുള്ളവ കേരളത്തിലേക്ക് ഇയാള്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.












Click it and Unblock the Notifications