കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വോട്ട് പിടിച്ചാൽ ക്ഷീണമാകും: പിന്തിരിപ്പിക്കാൻ തന്ത്രമിറക്കി യുഡിഎഫ്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി മികച്ച നേട്ടമുണ്ടാക്കിയതിന് പിന്നാലെ കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയെ പിന്തിരിപ്പിക്കാൻ യുഡിഎഫ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുമ്പോൾ ട്വന്റി ട്വന്റി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കുന്നത്ത്‌നാട്ടില്‍ ട്വന്റി ട്വന്റി വോട്ട് പിടിച്ചാല്‍ ക്ഷീണമാകുമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വവും വിലയിരുത്തുന്നത്. മത്സരരംഗത്ത് നിന്ന് അവരെ പിന്‍തിരിപ്പിക്കാന്‍ വലിയ നീക്കങ്ങളാണ് ഇതോടെ കോണ്‍ഗ്രസ് നടത്തിവരുന്നത്. അതേസമയം ത്രികോണ മത്സരത്തിലേക്ക് വന്നാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് എല്‍ഡിഎഫ് കണക്കൂകൂട്ടുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാല് ഗ്രാമപഞ്ചായത്തുകളാണ് ട്വന്റി ട്വന്റി പിടിച്ചെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് കോൺഗ്രസിൽ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത്. ഇതോടെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും സാബു ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലെ ഭീഷണി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇതോടെ നടന്നുവരുന്നത്. ട്വന്റി ട്വന്റിയെ പ്രകോപിപ്പിക്കാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം.

കഴിഞ്ഞ തവണ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ച് വിജയിച്ച വിപി സജീന്ദ്രൻ തന്നെയാണ് ഇത്തവണയും ജനവിധി തേടാനൊരുങ്ങുന്നത്. ഈ സാഹചര്യത്തിൽ ട്വന്റി ട്വന്റി കൂടി ഈ മണ്ഡലത്തിൽ മത്സരിച്ചാലുണ്ടാകുന്ന വോട്ട് ചോർച്ച വലുതാകുമെന്ന് ഉറപ്പുള്ളതിനാലാണ് കോൺഗ്രസ് നേതൃത്വം ഇത്തരത്തിൽ മുൻകൂട്ടിയുള്ള നീക്കങ്ങൾക്ക് ഒരുങ്ങുന്നത്. അതേ സമയം ഈ വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കി തന്ത്രപരമായ നീക്കങ്ങൾ നടത്തിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.
എൽഡിഎഫാവട്ടെ ഏത് സാഹചര്യങ്ങളെയും രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണയുണ്ടായ പ്രതിസന്ധിയെ ജനങ്ങളുടെ പിന്തുണയോടെ മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു. അതേ സമയം മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജൻ ഉൾപ്പെടെയുള്ളവരെയാണ് പാർട്ടി മത്സരിപ്പിക്കാൻ പരിഗണിക്കുന്നത്.












Click it and Unblock the Notifications