'പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല'; രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടിയില്‍ എംഎം മണി
ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യു ഉത്തരവിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്‍ മന്ത്രി എം എം മണി രംഗത്ത്. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേയെന്ന് എംഎം മണി പറഞ്ഞു. ഉത്തരവ് പ്രകാരം വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ ഒപ്പം സിപിഎം ഓഫീസിന് നല്‍കിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും. പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരാളെയും തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി വ്യക്തമാക്കി.
ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്
ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. അവര്‍ കോടിയിലേക്ക് പോകുകയോ, പ്രക്ഷോഭം നടത്തുകയോ ചെയ്യട്ടെ, ഈ വിഷയത്തെ രാഷ്ട്രീയ പരമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്നും മണി വ്യക്തമാക്കി. ജനങ്ങള്‍ പട്ടയം വാങ്ങിയത് വെറുതെയല്ല, മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണ്. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഉത്തരവ് ബാധിക്കുക സാധാരണക്കാരെയാണ്, അവിടെ ഒരു വന്‍കിടക്കാരും ഇല്ല, ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയിട്ടില്ല, പരിശോധിക്കേണ്ടായിരുന്നോയെന്നും അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നു എം എം മണി ചോദിച്ചു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സംഭവം ജനങ്ങളുടെ പ്രശ്നമാണെന്നും അത് ജനങ്ങള്‍ നോക്കിക്കോളുമെന്നും എം എം മണി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ എതിര്‍പ്പുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള റവന്യു വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവരുടെ പട്ടയം റെഗുലൈസ് ചെയ്യുകയാണ് വേണ്ടത്. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും അര്‍ഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, രവീന്ദ്രന്‍ പട്ടയം റദ്ദാക്കലില്‍ കടുത്ത വിമര്‍ശനവുമായി അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മയില്‍ രംഗത്തെത്തി. പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് ഇസ്മയില്‍ പറയുന്നത്. ഇപ്പോഴത്തെ തീരുമാനം പാര്‍ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും, വിഎസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നുവെന്നും മുന്‍ മന്ത്രി പറഞ്ഞു. പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ വന്നാല്‍ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മയില്‍ വ്യക്തമാക്കി. അതേസമയം, രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ വിവാദ ഉത്തരവിനെ കുറിച്ച് റവന്യു മന്ത്രി കെ രാജന്‍ ഇന്ന് പ്രതികരിക്കും. എംഎം മണി അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Recommended Video
വിവാദമായ രവീന്ദന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യു വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവിറക്കിയത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണിത്. ഇടുക്കി ജില്ല കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ 45 ദിവസത്തിനകം റദ്ദാക്കാല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. മൂന്നാര്‍ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാവുക. 1999 കാലത്ത് ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ. രവീന്ദ്രന്‍ മൂന്നാർ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന് അറിയപ്പെടുന്നത്. പട്ടയങ്ങള്‍ നല്‍കുന്നതിന് അധികാരമില്ലെന്നിരിക്കെ തന്റെ അധികാര പരിധി മറികടന്നാണ് അനധികൃത കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്‍കിയതെന്നാണ് ആരോപണം.