ഇടുക്കിയിൽ കള്ളനോട്ട് വ്യാപകം; പിടിച്ചെടുത്തത് 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ...
കുമളി: ഇടുക്കിയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കള്ളനോട്ടുകള്‍ വ്യാപകം. കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് മൂന്നുപേരെ കുമളി പോലീസ് പിടികൂടി. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ, കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍, പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ എന്നിവരെയാണ് അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് പിടികൂടിയത്.
ഇവരില്‍ നിന്ന് 2.19 ലക്ഷം രൂപയുടെ അനധികൃത നോട്ടുകളും പിടകൂടി.പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരച്ചിലിനിടയിലാണ് പ്രതികളെ പിടികൂടിയത്. കുമളി സി.ഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവരേയും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു.
പിടിയിലായവരുടെ കൈവശം 200 രൂപയുടെ 1096 നോട്ടുകളാണ് ഉണ്ടായിരുന്നത്. പിടിയിലായ കൃഷ്ണകുമാറും രവീന്ദ്രനും ഇതിന് മുന്‍പ് 38ലക്ഷം രൂപയുടെ കള്ളനോട്ടുകേസില്‍ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. രവീന്ദ്രന്‍ കഴിഞ്ഞ 20 വര്‍ഷമായി വലുതും ചെറുതുമായ നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയാണ്. ഒരു ലക്ഷം രൂപക്ക് 3.5ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് ഇവര്‍ നല്‍കി വന്നിരുന്നതെന്നാണ് പോലീസ് പറയുന്നത് സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
Comments
English summary
Idukki Local News about black money