വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിയെന്ന് പരാതി! പ്രകടനം മെച്ചപ്പെടാനെന്ന് പ്രിൻസിപ്പൽ
ജാബുവ: അധ്യാപികയുടെ നിർദേശ പ്രകാരം വിദ്യാര്‍ത്ഥികൾ സഹപാഠിയെ അടിച്ചുവെന്ന് രക്ഷിതാവിന്റെ പരാതി. ആറ് ദിവസത്തിനിടെ സഹപാഠികള്‍ 168 തവണയാണ് 12 കാരിയെ അടിച്ചത്. മധ്യപ്രദേശിലെ ഒരു പ്രമുഖ റസിഡൻഷ്യല്‍ സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ക്കൂൾ അധികൃതരെയയും രക്ഷിതാക്കള്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. മധ്യപ്രദേശിലെ തണ്ട്ലയിലെ നവോദയ വിദ്യാലയത്തിലായിരുന്നു സംഭവം.
എന്നാൽ സൗഹൃപരമായ ശിക്ഷയായിരുന്നു അതെന്നാണ് സ്കൂൾ പ്രിന്‍സിപ്പൽ ഉന്നയിച്ച വാദം. പെണ്‍കുട്ടിയെ ശക്തിയായി അടിച്ചില്ലെന്നും സൗഹൃദപരമായ നീക്കമായിരുന്നുവെന്നും തങ്ങൾ രക്ഷിതാക്കളോട് സംസാരിക്കുമെന്നുമാണ് സ്കൂൾ അധികൃതരുടെ നിലപാട്. 14 പെൺകുട്ടികൾ ആറ് ദിവസത്തോളം രണ്ട് തവണ വീതം അടിച്ചുവെന്നാണ് പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളത്.

പോലീസിലും സ്കൂള്‍ അധികൃതർക്കും പരാതി
ഗൃഹപാഠം ചെയ്യാത്തതിനാൽ 12 കാരിയായ പെൺകുട്ടിയെ സഹപാഠികൾ 168 തവണ തല്ലിയെന്നാണ് രക്ഷിതാൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. 2018 ജനുവരി 11 നും 16നും ഇടയിലുള്ള ദിവസങ്ങളിലായിരുന്നു സംഭവം നടന്നത്. നവോദയയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി.

അസുഖം വകവെച്ചില്ല!
തന്റെ മകള്‍ക്ക് ഈ ദിവസങ്ങളില്‍ സുഖമില്ലായിരുന്നുവെന്നും അതിനാലാണ് കൃത്യമായി ഗൃഹപാഠം ചെയ്യാന്‍ കഴിയാതിരുന്നതെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. കുട്ടിയ്ക്കുള്ള അസുഖത്തെക്കുറിച്ച് സ്കൂൾ അധികൃതർക്ക് അറിവുണ്ടായിരുന്നുവെന്നും രക്ഷിതാവ് പറയുന്നു. ഭയവും സമ്മർദ്ദവും മൂലം മകള്‍ സ്കൂളിൽ പോകാൻ ഭയപ്പെട്ടിരുന്നുവെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

സംഭവം നടന്നു കേസെടുത്തില്ല
റസിഡൻഷ്യല്‍ സ്കൂളിൽ വച്ച് 12 കാരിയെ അടിച്ച സംഭവത്തില്‍ പരാതി ലഭിച്ചതായി തണ്ട് ല പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സംഘം സ്കൂള്‍ സന്ദര്‍ശിച്ചതായും സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായും പോലീസ് കുട്ടിച്ചേർക്കുന്നു. എന്നാൽ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.

സ്കൂളില്‍ ശിക്ഷയില്ലെന്ന് വാദം
സ്കൂളിൽ വിദ്യാർത്ഥകളെ ശിക്ഷിക്കാറോ ശിക്ഷിക്കാന്‍ അനുവദിക്കാറോ ഇല്ലെന്നും സൗഹൃദപരമായ ശിക്ഷ മാത്രമാണ് പെണ്‍കുട്ടിയ്ക്ക് നല്‍കിയതെന്നും പ്രിൻസിപ്പൽ വാദിക്കുന്നു. സ്കൂളിൽ കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ശിക്ഷകൾ നൽകുന്നതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർക്കുന്നു. ജില്ലാ കളക്ടർ ആശിഷ് സക്സേന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്.












Click it and Unblock the Notifications