ഗോവയില്‍ 15 എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു: മുഖ്യമന്ത്രിയായില്ല, പ്രഖ്യാപനം ഹോളിക്ക് ശേഷമെന്ന്
പനാജി: അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അഭ്യൂഹം തുടരുന്നതിനിടെ ഗോവ നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം എൽ എമാർ നിയമസഭ കവാടത്തിന് മുന്നില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുതിയ എം എൽ എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ എം എല്‍ എമാർക്ക് തന്നെ നിലവില്‍ വലിയ വ്യക്തയില്ല.
തിങ്കളാഴ്ച, സാൻവോർഡെം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച ഗണേഷ് ഗാവോങ്കർ ഗോവ രാജ്ഭവനിൽ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്ര നിരീക്ഷകർ വന്ന ശേഷം ചർച്ച നടത്തി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നും തുടർന്ന് സർക്കാർ രൂപീകരണം നടത്തുമെന്നാണ് സംസ്ഥാനത്തിന്റെ കാവൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. സർക്കാർ രൂപീകരണ ചർച്ചകള്‍ക്കായി സാവന്ത് ദില്ലിയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

ഗോവയിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകരായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ മുരുകൻ എന്നിവരെ കഴിഞ്ഞ ദിവസം ബി ജെ പി നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച ഹോളി ഉത്സവത്തിന് ശേഷം മാത്രമേ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് ബി ജെ പി ഗോവ സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെത് തനവാഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മികച്ച വിജയമാണ് ഇത്തവണ നേടിയതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. വാല്‍പോയ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിശ്വജിത്ത് റാണയെയാണ് റാവന്തിന് പകരക്കാരനായി ചിലർ ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനത്തെ മുന്‍ ആരോഗ്യ മന്ത്രിയാണ് റാണ. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം ബിജെപിയിലെത്തുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ചർച്ചകളില്‍ റാണയുടെ പേര് മുന്നില്‍ തന്നെയുണ്ടെന്ന് കേന്ദ്ര നേതൃത്വവും വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരേസമയം പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.












Click it and Unblock the Notifications