പെണ്ണ് കിട്ടണേൽ ഇനി ദൈവം കനിയണം..ക്ഷേത്രത്തിലേക്ക് 200 യുവാക്കളുടെ പദയാത്ര

ബെംഗളൂരു: ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും പ്രണയിക്കുന്നവർ. പങ്കാളികൾക്ക് കൈമാറേണ്ട സമ്മാനങ്ങളടക്കം പലരും കരുതിവെച്ച് കാണും. ഉടനെ നടക്കാനിരിക്കുന്ന തങ്ങളുടെ വിവാഹത്തെ കുറിച്ചും ഇതിൽ ചിലർ സ്വപ്നം കാണുന്നുണ്ടാകും.
എന്നാൽ ഇങ്ങ് കർണാടകയിൽ ഇനിയും തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടം യുവാക്കൾ. വിവാഹം നടക്കാനായി ഒടുവിൽ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താനുള്ള തീരുമാനത്തിലാണ് ഇവർ.

വിവാഹം കഴിക്കാനാവാത്ത ദുഖത്തിൽ
മാണ്ഡ്യ ജില്ലയിൽ നിന്നുള്ള 200 ഓളം യുവാക്കളാണ് വിവാഹം കഴിക്കാനാവാത്ത ദുഖത്തിൽ 105 കിമി ദൂരത്തുള്ള ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തുന്നത്. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര സംഘടിപ്പിക്കുന്നത്. വിവാഹം കഴിക്കണമെങ്കിൽ ഇനി ദൈവം കനിഞ്ഞെ തീരുവെന്നാണ് യുവാക്കൾ പറയുന്നത്. ഈ മാസം 23 നായിരിക്കും ഇവർ യാത്ര തുടങ്ങുക.

പെണ്ണ് കിട്ടാത്തവരിൽ കൂടുതൽ പേരും കർഷകരാണ്
കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതിനോടകം 200 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ. പെണ്ണ് കിട്ടാത്തവരിൽ കൂടുതൽ പേരും കർഷകരാണ്. പ്രത്യേകിച്ച് ഗ്രാമത്തിലുള്ളവർ. പെൺ ഭ്രൂണഹത്യ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന നാട് കൂടിയാണ് മാണ്ഡ്യ. അതിന്റെ വിലയാണ് തങ്ങൾ ഇപ്പോൾ കൊടുക്കുന്നതെന്ന് പ്രദേശവാസി പറയുന്നു.

മൂന്ന് ദിവസം കൊണ്ട് 105 കിലോമീറ്റർ പിന്നിടും
'ബ്രഹ്മചാരിഗല പദയാത്ര' (ബാച്ചിലേഴ്സ് പദയാത്ര) എന്ന് പേരിട്ടിരിക്കുന്ന യാത്രയിൽ കൂടുതലും 30 വയസിന് മുകളിൽ ഉള്ളവരാണ്. 10 ദിവസം കൊണ്ടാണ് ഇത്രയും അധികം ആളുകൾ രജിസ്റ്റർ ചെയ്തത്. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹം നടക്കാത്ത വിഷമത്തിൽ തുടരുന്ന യുവാക്കൾക്ക് ആശ്വാസം പകരുകയെന്നത് കൂടിയാണ് യാത്ര കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്രേ. മൂന്ന് ദിവസം കൊണ്ട് 105 കിലോമീറ്റർ പിന്നിടും. ഫെബ്രുവരി 25 ന് യാത്ര എംഎം ഹിൽസിലെത്തും. ഭക്ഷണവും താമസവുമെല്ലാം ഇവർക്ക് സൗജന്യമായിരിക്കും.

പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം
കർണാടകയിൽ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണമാണ് യുവാക്കൾക്ക് സത്രീകളെ ലഭിക്കാത്തതെന്നാണ് യുവാക്കൾ പറയുന്നത്. ഗ്രാമങ്ങളെ സ്ത്രീ സൗഹൃദമാക്കുന്നതിൽ സമൂഹത്തിന്റെ പരാജയവും ഇതിന് കാരണമാണെന്ന് കർഷക നേതാവ് സുനന്ദ ജയറാം പറഞ്ഞു. 'പുതുതലമുറയ്ക്ക് ലളിത ജീവിതത്തോട് താത്പര്യമില്ല. കാർഷിക മേഖലയുടെ പ്രതാപമൊക്കെ തീർന്നു. പെൺകുട്ടികൾക്ക് നഗരങ്ങളിലേക്ക് ചേക്കാറാനാണ് ഇഷ്ടം, ഇതെല്ലാം പ്രതിസന്ധിക്ക് കാരണമാണെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications