എയ്ഡ്സ് പകർത്താൻ 15കാരനായ ബന്ധുവിനെ പീഡിപ്പിച്ചു, 23കാരിയായ യുവതി പിടിയിൽ
ഡെഹ്‌റാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് എച്ച്‌ഐവി ബാധിതയായ യുവതി അറസ്റ്റില്‍. ഡെറാഡൂണിലാണ് സംഭവം. ബന്ധുവായ ആണ്‍കുട്ടിയെ ആണ് 23കാരിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് എന്നാണ് ആരോപണം.
15കാരനാണ് പീഡനത്തിന് ഇരയായത്. ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഹോളിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി അനന്തിരവനായ ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് എന്ന് ഉദ്ദം സിംഗ് നഗര്‍ പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവതിയുടെ ഭര്‍ത്താവ് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് യുവതി സ്വന്തം വീടായ ഉത്തര്‍ പ്രദേശിലെ പിലിബിത്തിലേക്ക് താമസം മാറി.

ഇരയായ ആണ്‍കുട്ടി കുടുംബത്തിലെ മരണാനന്തര ആചാരങ്ങളുടെ ഭാഗമായി യുവതിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് യുവതി സ്വന്തം വീട്ടില്‍ വെച്ച് ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പായി പലതവണ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പോലീസ് പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 30ന് ആണ്‍കുട്ടിയെ വീണ്ടും കാണുന്നതിന് വേണ്ടി യുവതി ഉദ്ദം സിംഗ് നഗറിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് ചെന്നു. നിരവധി തവണ യുവതി ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും വിവരം പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി.

പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടി യുവതിയുടെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്റെ മകനാണ്. യുവതി മനപ്പൂര്‍വം എയ്ഡ്‌സ് പടര്‍ത്തുന്നതിന് വേണ്ടിയാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നും പോലീസ് പറയുന്നു. ഭര്‍ത്താവ് എയ്ഡ്‌സ് ബാധിച്ച് മരണപ്പെടുകയും താനും രോഗബാധിതയാവുകയും ചെയ്തപ്പോള്‍ ഭര്‍ത്താവിന്റെ കുടുംബത്തിലുളളവര്‍ ആരോഗ്യത്തോടെയിരിക്കുന്നു എന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത് എന്നും പോലീസ് പറയുന്നു.

ഏപ്രില്‍ രണ്ടിന് യുവതി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് ആണ്‍കുട്ടി വിവരങ്ങള്‍ തുറന്ന് പറയുന്നത്. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ യുവതിക്ക് എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications