ത്രിപുരയില്‍ നേതാക്കളടക്കം 3500 സിപിഎം, ബിജെപി-ഐപിഎഫ്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഗര്‍ത്തല: ത്രിപുരയുള്‍പ്പേടേയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്ക് തുടരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഡസന്‍ കണക്കിന് നേതാക്കാന്‍മാരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന ബിജെപിയുടെ നിലപാടാണ് വടക്ക് കിഴക്ക് മേഖലയില്‍ കോണ്‍ഗ്രസിന് അനുഗ്രഹമായിത്തീരുന്നത്. ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നേതാക്കള്‍ ഉള്‍പ്പടേയുള്ള 3500 സിപിഎം, ബിജെപി, ഐപിഎഫ്ട് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

3500 ഓളം പ്രവര്‍ത്തകര്‍
ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി, അവരുടെ സഖ്യക്ഷി ഐപിഎഫ്ടി, പ്രതിപക്ഷ കക്ഷിയായ സിപിഎം ഉള്‍പ്പടേയുള്ള മൂന്ന് പാര്‍ട്ടികളെ നേതാക്കന്‍മാര്‍ ഉള്‍പ്പടേയുള്ള 3500 ഓളം പ്രവര്‍ത്തകരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്‍ എംഎല്‍എ
കൊവായി ജില്ലയില്‍ നിന്നുള്ള മുന്‍ എംഎല്‍എ അശോക് കുമാര്‍ ബൈദ്യ ഉള്‍പ്പടേയുള്ളവാരാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിപ്രസിഡന്‍റ് പികെ ദേവ് ബര്‍മ്മന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ജനവിരുദ്ധ വികാരം
തെലിമൗര നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ ബൈദ്യ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി-ഐപിഎഫ്ടി ഭരണത്തിനെതിരെ ശക്തമായ ജനവിരുദ്ധ വികാരമാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ബൈദ്യ ആരോപിച്ചു.

ആദ്യഘട്ടത്തില്‍
ആദ്യഘട്ട വോട്ടെടുപ്പിന്‍റെ സമയത്ത് സംസ്ഥാനത്ത് വലിയ അക്രമങ്ങള്‍ക്കാണ് ബിജെപി-ഐപിഎഫ്ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ. സംസ്ഥാന സര്‍ക്കാരിന് ജനപിന്തുണ നഷ്ട്മായപ്പോള്‍ സഖ്യം അക്രമത്തിലേക്ക് വഴിമാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം 23ലേക്ക്
ക്രമസമാധാന നില ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശം പ്രകാരം ഏപ്രിൽ 18 ന് നടക്കാനിരുന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് രാഷ്ട്രപതി മാറ്റി വച്ചിരുന്നു. ഈ മാസം 23ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

സിപിഎം രംഗത്ത്
ഏപ്രിൽ 11-നാണ് ത്രിപുരയിലെ ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. വ്യാപക അക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതിന് പിന്നാലെ 464 പോളിങ് ബൂത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നിരുന്നു.

നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താന്‍
രണ്ടാംഘട്ട വോട്ടെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രംഗത്ത്എത്തിയിട്ടുണ്ട്. അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പിസിസി പ്രസിഡന്‍റ് ആരോപിച്ചു.

ആത്മവിശ്വാസം
അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് ഇതര പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും എത്തുന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബിജെപി, ഐപിഎഫ്ടി എന്നീ പാര്‍ട്ടികളിലെ സംസ്ഥാന ഉപാധ്യക്ഷന്‍മാര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അനന്ത ദേബ്ബര്‍മ്മ
സംസ്ഥാനത്തെ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ നിയമനിര്‍മാണങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വ ഭേതഗതി ബില്ലുള്‍പ്പടേയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ബിജെപിക്ക് കീഴടങ്ങുന്നുവെന്ന ആരോപണമുന്നയിച്ചായിരുന്നു ഐപിഎഫ്ടി സംസ്ഥാന ഉപാധ്യക്ഷനായ അനന്ത ദേബ്ബര്‍മ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുന്നുറിലേറെ അണികളും
അനന്തയെക്കൂടാതെ ഐപിഎഫ്ടിയുടെ നാലു ഡിവിഷനല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും മുന്നുറിലേറെ അണികളും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്ന അഭിപ്രയാത്തില്‍ ഉറച്ചു നില്‍ക്കുന്ന ബിജെപിക്കെതിരെ ഐപിഎഫ്ടി നിലപാടെടുക്കുന്നില്ലെന്നും പാര്‍ട്ടി മേധാവി എന്‍ സി ദെബ്ബര്‍മ ഒതുക്കപ്പെട്ടെന്നും ബി ജെ പിക്ക് ഗോത്രവിഭാഗത്തിന്റെ ഒരു വോട്ടു പോലും ലഭിക്കില്ലെന്നും അനന്ത അവകാശപ്പെട്ടു.

സുബല്‍ ഭൗവ്മിക്
ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഒരു ഭാരമായി ഇനിയും ബിജെപിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ 'കഴിഞ്ഞതു കഴിഞ്ഞു' എന്നായിരുന്നു തന്റെ ഫേസ്ബുക്കില്‍ സുബല്‍ കുറിച്ചത്.












Click it and Unblock the Notifications