ഇത് ഡികെ മാജിക്ക്: 4 ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
ബംഗളൂരു: മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍മന്ത്രിയുമായി ജിഡി ദേവഗൗഡ കോണ്‍ഗ്രസിലേക്ക് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായും മുന്‍ മുഖ്യമന്ത്രി സിദ്ധ രാമയ്യയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ദേവഗൗഡ തന്നെ സ്ഥിരീകരിച്ചിരുന്നു. പാര്‍ട്ടി വിടാന്‍ പോവുന്ന കാര്യം ജെഡിഎസ് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി നേതൃത്വവുമായി കഴിഞ്ഞ കുറച്ച് നാളായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ദേവഗൗഡ. ഈ അവസരം മുതലെടുത്ത് കോണ്‍ഗ്രസ് അദ്ദേഹവുമായി ചര്‍ച്ച നടത്തുകയായിരുന്നു. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശ പ്രഖ്യാപനം ഉണ്ടെന്നും കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദേവഗൗഡ മാത്രമല്ല, അദ്ദേഹത്തിനോടൊപ്പം നിരവധി ജെഡിഎസ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

ജിടി ദേവഗൗഡയുടെ പാത പിന്തുടർന്ന്, നാല് ജെഡി (എസ്) എംഎൽഎമാരെ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എംഎല്‍എമാരുമായി ചര്‍ച്ചകള‍് നടന്നുകൊണ്ടിരിക്കുകയാണ് ഉടന്‍ തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

ഓള്‍ഡ് മൈസൂരു, വടക്കന്‍ കര്‍ണാടക, മാല്‍നാട് പ്രദേശമാണ് സംസ്ഥാനത്ത് ജെഡിഎസിന് സ്വാധീനമുള്ള മേഖല. സമീപകാലത്ത് ജെഡിഎസ് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ കോണ്‍ഗ്രസ് ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ അവര്‍ ബിജെപി സഖ്യത്തിലേക്ക് പോവാനാണ് സാധ്യത.

ഈ സാഹചര്യത്തില്‍ ജെഡിഎസിനെ തളര്‍ത്താനുള്ള പദ്ധതികള്‍ക്ക് ഡികെ ശിവകുമാറും സിദ്ധരാമയ്യും ചേര്‍ന്ന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ജെഡിഎസിന്‍റെ സ്വാധീന മേഖലയില്‍ കടന്നു കയറി അവരുടെ ശക്തി ക്ഷയിപ്പിക്കുകയെന്നതാണ് തന്ത്രം. ബിജെപി അനുകൂല നിലപാട് ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ അടക്കം അവരില്‍ നിന്ന് അകറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഇത്തരം നീക്കങ്ങളുടെ ഭാഗമായി തന്നെയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള ജെഡിഎസ് നേതാക്കളെ കോണ്‍ഗ്രസ് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. എംഎല്‍എമാരുയുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ഏറെ മുന്നേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ, ഗുബി മണ്ഡലത്തിലെ എംഎൽഎ എസ് ആർ ശ്രീനിവാസ്, കോലാറിനെ പ്രതിനിധീകരിക്കുന്ന ശ്രീനിവാസ് ഗൗഡ, ബെമൽ കാന്തരാജ്, വി മനോഹർ എന്നിവരുമായാണ് കോണ്‍ഗ്രസ് ചര്‍ച്ച.

ഗുബ്ബിയിൽ നിന്നുള്ള ശ്രീനിവാസ് ജെഡി (എസ്) നേതാക്കളിൽ നിന്നും ഏറെ കാലമായി അകലം പാലിക്കുകയാണ്. അദ്ദേഹം കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കോണ്‍ഗ്രസില്‍ എത്തുന്നതോടെ ബെമൽ കാന്തരാജിന് തുരുവേക്കരെ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നൽകുമെന്ന തലത്തിലാണ് ചര്‍ച്ചകള്‍. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രീനിവാസ് ഗൗഡയുടെ മകന് കോൺഗ്രസ് ടിക്കറ്റ് നൽകുമെന്നും എം എൽ സി വി മനോഹറിന് കോലാർ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

മുൻ മന്ത്രി വരത്തൂർ പ്രകാശിനും കോൺഗ്രസിൽ ചേരാൻ താൽപ്പര്യമുണ്ടെന്ന് വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അതേസമയം, ഓപ്പറേഷൻ ലോട്ടസിന്‍റെ ഭാഗമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അഞ്ച് പേർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും പരാജയം നേരിടേണ്ടി വന്ന പത്ത് മുതൽ 15 വരെ മണ്ഡലങ്ങളിൽ കഴിവും ജനപ്രിയരുമായ നേതാക്കളെ കോൺഗ്രസ് തിരയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അത്തരത്തിലുള്ള ചര്‍ച്ചകളാണ് മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളെ മറുകണ്ടം ചാടിക്കുന്നതില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അതേസമയം രണ്ട് ഉറപ്പുകളുടെ പുറത്താണ് ദേവഗൗഡ കോണ്‍ഗ്രസില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചാമുണ്ഡേശ്വരിയില്‍ നിന്ന് 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതിയാണ് അതില്‍ ആദ്യത്തേത്. മറ്റൊന്ന് മകന്‍ ഹരീഷ് ഗൗഡയ്ക്കുള്ള ടിക്കറ്റാണ്. ഈ രണ്ട് ഉറപ്പുകളും ഡികെ ശിവകുമാറും സിദ്ധരാമയ്യയും നല്‍കിയിട്ടുണ്ട്. മൈസൂരു ജില്ലയില്‍ കെആര്‍ നഗര്‍ എംഎല്‍എ എസ്ആര്‍ മഹേഷിനെ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദേവഗൗഡ ജെഡിഎസ് നേതൃത്വവുമായി ഇടഞ്ഞത്.












Click it and Unblock the Notifications