40 ലോക്സഭ സീറ്റും 4 സംസ്ഥാനങ്ങളും: ഗുസ്തി താരങ്ങളുടെ സമരത്തില്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നതെന്ത്
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം സമവായത്തിലെത്തിക്കാന്‍ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളും. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡനം ആരോപിച്ചുള്ള പ്രതിഷേധം ഹരിയാനയിൽ നിന്നുള്ള ഗുസ്തിക്കാരുടെ പ്രശ്നം മാത്രമായിട്ടായിരുന്നു ആദ്യം കേന്ദ്രസർക്കാർ കണ്ടത്. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തെ പ്രബലരായ ജാട്ട് സമുദായത്തിൽപ്പെട്ടവരുമാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണെങ്കിലും ജാട്ട് ഇതര മണ്ഡലങ്ങളില്‍ കൃത്യമായ ആധിപത്യം സൃഷ്ടിച്ചതിനാല്‍ ഭരണകക്ഷിയായ ബിജെപിക്ക് ഹരിയാനയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എന്നാല്‍ ഗുസ്തിക്കാരുടെ സമരം ദേശീയ തലത്തിലേക്ക് ഉയർന്നതോടെയാണ് ബിജെപി അപകടം മണത്തത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് ആധിപത്യ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും തിരിച്ചടിയുണ്ടായേക്കുമെന്നും ബിജെപി വിലയിരുത്തി. ഇതോടെയാണ് ഗുസ്തിക്കാരുടെ സമരത്തെ അല്‍പ്പമെങ്കിലും ശ്രദ്ധിക്കാനും ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാനും കേന്ദ്ര സർക്കാർ തയ്യാറായത്.

ബ്രിജ് ഭൂഷനെയും കുടുംബത്തെയും ഡബ്ല്യുഎഫ്‌ഐയിൽ നിന്ന് പുറത്താക്കുന്നതിനൊപ്പം വേഗത്തിലുള്ള പോലീസ് നടപടിയും വാഗ്ദാനം ചെയ്തുകൊണ്ടാണ് കേന്ദ്രം ഇപ്പോൾ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി സമവായം ഉണ്ടാക്കിയിരിക്കുന്നത്.
ഹരിയാനയിലെ ജാട്ട് ഘടകത്തെ അവഗണിക്കാനാകുമെങ്കിലും, യുപിയുടെ കാര്യത്തിലെ സ്ഥിതി അതല്ല. യാദവ ഘടകത്തിനെതിരെ ജാട്ടുകളെ ഉപയോഗിച്ചാണ് ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയിരിക്കുന്നത്.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, ജാട്ട് പാർട്ടിയായ ആർഎൽഡി ശക്തമായ തിരിച്ച് വരവ് നടത്തുകയും എട്ട് സീറ്റുകൾ നേടുകയും ചെയ്തു. അടുത്തിടെ നടന്ന നഗർ പഞ്ചായത്ത്, നഗർ പാലിക ചെയർമാൻ സ്ഥാനങ്ങളിലേക്കും ജാട്ട് ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന ജില്ലകളിലെ തെരഞ്ഞെടുപ്പുകളിൽ ആർഎൽഡിയും അവരുടെ സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നതും ശ്രദ്ധേയമാണ്.
മറുവശത്ത് ബിജെപിക്ക് ജാട്ട് മേഖലയില്‍ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം കാഴ്ചവെക്കാനുമായിട്ടില്ല. ബിജെപി മൊറാദാബാദ് സംസ്ഥാന പ്രസിഡന്റും ജാട്ട് നേതാവുമായ ഭൂപേന്ദ്ര ചൗധരി മറ്റ് ജാട്ട് നേതാക്കളായ സഞ്ജീവ് ബല്യാൻ (മുസാഫർനഗർ), സത്യപാൽ സിംഗ് (ബാഗ്പത്) എന്നിവരുടെ ജില്ലകളിൽ പോലും പാർട്ടി പിന്നോട്ട് പോയി. ജാട്ട് ആധിപത്യമുള്ള ജില്ലകളിലെ 56 നാഗർപാലിക ചെയർമാൻ സീറ്റുകളിൽ 20 എണ്ണവും 124 നഗർ പഞ്ചായത്ത് ചെയർമാൻ സീറ്റുകളിൽ 34 എണ്ണവും മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി സീറ്റുകൾ നേടാന്‍ പാർട്ടി ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് നിന്നും ഇത്തരം വാർത്തകള്‍ വരുന്നത് ബിജെപി നേതാക്കളെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. പടിഞ്ഞാറൻ ജില്ലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന, പ്രധാനമായും കരിമ്പ് കൃഷി ചെയ്യുന്ന, സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ കർഷക സമൂഹമായ ജാട്ടുകള്‍ക്ക് ഒരു ഡസൻ ലോക്‌സഭാ സീറ്റുകളിലും 40 ഓളം നിയമസഭാ സീറ്റുകളിലും ശക്തമായ സ്വാധീനമുണ്ട്.
മൊത്തത്തിൽ, യുപി, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 40 ലോക്‌സഭാ സീറ്റുകളിലും 160 അസംബ്ലി സീറ്റുകളിലും ഫലങ്ങളെ സ്വാധീനിക്കാൻ രാഷ്ട്രീയമായി ശക്തരായ സമുദായമാണ് ജാട്ട്. 2013-ലെ പടിഞ്ഞാറൻ യുപിയിലെ മുസാഫർനഗർ കലാപത്തിന് ശേഷമാണ് ജാട്ടുകള്‍ വലിയ തോതില്‍ ബിജെപിയിലേക്ക് അടുക്കുന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് 2019-ലും ആർഎൽഡിയുടെ അജിത് സിംഗും ജയന്ത് ചൗധരിയും ബിജെപി സ്ഥാനാർത്ഥികളോട് തോല്‍ക്കുകയും ചെയ്തു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 15 ജാട്ട് സ്ഥാനാർത്ഥികളെ നിർത്തി, അതിൽ 14 പേർ വിജയിച്ചു. ആർഎൽഡിയുടെ പ്രമുഖ ജാട്ട് നേതാക്കളെ നേരിടാൻ, സഞ്ജീവ് ബല്യാൻ, സത്യപാൽ സിംഗ് (റിട്ടയേർഡ് ഐപിഎസ് ഓഫീസർ) തുടങ്ങിയ പുതുമുഖങ്ങളെയായിരുന്നു ബിജെപി കൊണ്ടുവന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ജാട്ട് വോട്ട് ബാങ്ക് കൃത്യമായി വിഭജിക്കപ്പെട്ടു. നിലവിൽ ബിജെപിക്ക് 10 ജാട്ട് എംഎൽഎമാരുള്ളപ്പോൾ ആർഎൽഡിക്ക് നാലും എസ്പിക്ക് മൂന്നും എംഎൽഎമാരാണുള്ളത്.












Click it and Unblock the Notifications