24 മണിക്കൂറിനിടെ രാജ്യത്ത് 636 പുതിയ കൊവിഡ് കേസുകള്‍, 3 മരണം, രണ്ടെണ്ണം കേരളത്തിൽ
ഡല്‍ഹി: ജെഎന്‍.1 ആശങ്കകള്‍ക്കിടെ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 636 പുതിയ കൊവിഡ് കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 841 കേസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം 4309ല്‍ നിന്നും 4394 ആയി ഉയര്‍ന്നു.
3 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ട് മരണങ്ങള്‍ കേരളത്തിലും ഒരെണ്ണം തമിഴ്‌നാട്ടിലുമാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 533364 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 548 പേര്‍ കൊവിഡ് മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.44 കോടി ആയി. കൊവിഡ് രോഗമുക്തി നിരക്ക് 98.81ശതമാനവും മരണ നിരക്ക് 1.18 ശതമാനവും ആണ്.

അതേസമയം ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുളളതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് 29 കൊവിഡ് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലാണ്.
ഡിസംബര്‍ 29 വരെയുളള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 178 ജെഎന്‍.1 കേസുകള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. 9 സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് വൈറസിന്റെ സാന്നിധ്യമുളളത്. ഗോവയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍, 47. 41 കേസുകളുമായി കേരളം തൊട്ട് പിന്നിലാണ് ഉളളത്. ഗുജറാത്തില്‍ 36, കര്‍ണാടകത്തില്‍ 34, മഹാരാഷ്ട്രയില്‍ 9, രാജസ്ഥാനിലും തമിഴ്‌നാട്ടിലും 4, തെലങ്കാനയില്‍ 2, ഡല്‍ഹിയില്‍ 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.












Click it and Unblock the Notifications