സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു: പശുക്കളെ കയറ്റിയ ട്രക്കിന് തീയിടാൻ ശ്രമിച്ചു
ജെയ്പൂർ: ഗോസംരക്ഷകർ ചമഞ്ഞ് തമിഴ്നാട് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് 80 കന്നുകാലികളുമായി സഞ്ചരിച്ച അഞ്ച് ട്രക്കുകൾക്ക് തീയിടാൻ ശ്രമിച്ച സംഘം ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. തമിഴ്നാട് സർക്കാരിന് കീഴിലുള്ള കന്നുകാലി വളർത്തലിന് വേണ്ടി രാജസ്ഥാനിലെ ബാർമറിൽ നിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുകയായിരുന്ന ട്രക്കുകളാണ് ഗോ സംരക്ഷകൻ തടഞ്ഞത്. ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഘം വാഹനങ്ങള്‍ക്ക് തീയിടാനും ശ്രമിച്ചു. 50 പശുക്കളും 30 കാളക്കുട്ടികളുമാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
പരമ്പരാഗത കന്നുകാലി വർഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ ഗോകുൽ മിഷന് വേണ്ടിയാണ് രാജസ്ഥാനിൽ നിന്ന് പശുക്കളെ വാങ്ങിയത്. കന്നുകാലികളുമായി സഞ്ചരിച്ചിരുന്നവർക്ക് സംഭവം വിശദീകരിക്കാനുള്ള അവസരം പോലും നൽകാതെ പശുക്കള്‍ക്കൊപ്പം ഗോ സംരക്ഷകർ ട്രക്കുകൾ കത്തിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. 10 പശുക്കളും സമൂന്ന് കാളക്കുട്ടികളും സംഭവത്തില്‍ ചത്തു. തങ്ങൾക്ക് കന്നുകാലികളെ കടത്താൻ അനുമതിയുണ്ടെന്നും ശരിയായ രേഖകൾ കൈവശമുണ്ടെന്നും പറഞ്ഞത് കേൾക്കാൻ പ്രതിഷേധക്കാര്‍ തയ്യാറായില്ലെന്നും തമിഴ്നാട് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു. അക്രമിച്ച സംഘം മദ്യപാനാസക്തിയിലായിരുന്നുവെന്നും സൂചനയുണ്ട്.

രാജസ്ഥാനിലെ ബാർമർ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി അത്യപൂർവ ഇനങ്ങളിൽപ്പെട്ട പശുക്കളെ വാങ്ങി തമിഴ്നാട്ടിലെ ചെട്ടിനാടിലേയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ട്രക്കുകൾക്കൊപ്പം ഒരു മൃഗഡോക്ടറും തമിഴ്നാട് വെറ്റിനറി ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചിരുന്നു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ദേശീയ പാത അഞ്ചിൽ വച്ച് ട്രക്കുകൾ തടഞ്ഞത്. എന്നാൽ വാഹനങ്ങൾക്ക് തീയിട്ടതിനെ തുടർന്ന് പൊള്ളലേറ്റ കന്നുകാലികളെ പോലീസ് രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രക്ക് ഡ്രൈവർമാരെയും സർക്കാർ ജീവനക്കാരെയും പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications