'രാഷ്ട്രീയ ലാഭത്തിനായി ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്'; പ്രധാനമന്ത്രിക്ക് 71 മുൻ ഉദ്യോഗസ്ഥരുടെ കത്ത്
ദില്ലി: രാഷ്ട്രീയ ലാഭങ്ങൾക്കായി ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 71 മുൻ ഉദ്യോഗസ്ഥരുടെ കത്ത്. ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാണ് നടപടിയെന്ന് കത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖർ, വിദേശകാര്യ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പഞ്ചാബ് മുൻ ഡിജിപി ജൂലിയോ റിബേറിയോ തുടങ്ങിവർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമായി ചിലരെ മാത്രം തിരഞ്ഞുപിടിച്ച് നടത്തുന്ന ഈ നടപടികളിൽ ആശങ്കയുണ്ടെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുള്ളർ ഉൾപ്പെടെ നാല് വിരമിച്ച ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ സിബിഐക്ക് അനുമതി നൽകിയിരുന്നു. ഖുള്ളറെ കൂടാതെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സെക്രട്ടറിയായിരുന്ന അനൂപ് കെ പൂജാരി, ധനകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറായിരുന്ന പ്രബോദ് സക്സേന, സാമ്പത്തികകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരം ഇപ്പോൾ തീഹാർ ജയിലിൽ കഴിയുകയാണ്.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ക്രിമിനൽ നടപടികളുടെ ഭാരം വഹിക്കുന്നവരായി ഉദ്യോഗസ്ഥരെ മാറ്റുകയാണെന്നും കത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് യാതൊരു പരിരക്ഷയും ലഭിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നടപടിയെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നത് ഉദ്യോഗസ്ഥർ വൈകിപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications